Sorry, you need to enable JavaScript to visit this website.

തോക്കു ചൂണ്ടി മദ്യം വാങ്ങാൻ ശ്രമം; തൃശൂരിൽ കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാലുപേർ അറസ്റ്റിൽ

തൃശൂർ - മദ്യശാല അടച്ചശേഷം ജീവനക്കാരെ തോക്കു ചൂണ്ടി നിർബന്ധിച്ച് മദ്യം വാങ്ങാൻ ശ്രമിച്ച സംഭവത്തിൽ കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാലുപേർ അറസ്റ്റിൽ. മദ്യശാല അടച്ച ശേഷം മദ്യം വാങ്ങാനെത്തി പരിഭ്രാന്തി സൃഷ്ടിച്ചതിന്റെ പേരിലാണ് അറസ്റ്റ്. ഇവരിൽനിന്ന് എയർ ഗണ്ണും പോലീസ് പിടിച്ചെടുത്തു.
 തൃശൂർ ജില്ലയിലെ പൂത്തോളിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. കൺസ്യൂമർ ഫെഡിന്റെ ഔട്ട്‌ലെറ്റിലാണ് സംഘം എത്തിയത്. ഒൻപത് മണിക്ക് ശേഷമാണ് ഇവർ മദ്യം വാങ്ങാൻ എത്തിയത്. സമയം കഴിഞ്ഞതിനാൽ മദ്യശാലയുടെ ഷട്ടർ പാതി അടച്ച നിലയിലായിരുന്നു. അതിനിടെയാണ് നാലംഗ സംഘം ഷട്ടറിൽ മുട്ടി മദ്യം നൽകാൻ ആവശ്യപ്പെട്ടത്. എന്നാൽ പ്രവർത്തനം അവസാനിച്ചെന്നും മടങ്ങിപ്പോകണമെന്നും ജീവനക്കാർ അഭ്യർത്ഥിച്ചെങ്കിലും സംഘം കൂട്ടാക്കിയില്ല. മദ്യം കിട്ടാതെ പോകില്ലെന്നു പറഞ്ഞ്  ജീവനക്കാരോട് തട്ടിക്കയറിയ സംഘം പിന്നാലെ എയർ ഗൺ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. 
 സംഭവത്തിന് പിന്നാലെ കൺസ്യൂമർ ഫെഡ് ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തൃശൂർ വെസ്റ്റ് പോലീസ് ഉടനെ സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചെങ്കിലും നാല് പേരും രക്ഷപ്പെട്ടു. തുടർന്ന് ബാറുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘത്തെ അരമന ബാറിൽ വച്ച് പോലീസ് സംഘം പിടികൂടിയത്.

Latest News