മുൻ എം.എൽ.എയുടെ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; 17 ഡയറക്ടർമാരെ കൂടി പ്രതി ചേർത്തു 

കാസർഗോഡ് - മുസ്‌ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ എം.സി ഖമറുദ്ദീൻ ഉൾപ്പെട്ട ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ 17 ഡയറക്ടർമാരെ കൂടി പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവർ 21 പേരായി. 
 മുൻ എം.എൽ.എയും കമ്പനി ചെയർമാനുമായ എം.സി ഖമറുദ്ദീൻ, മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ ഉൾപ്പടെ നാല് പ്രതികളെ കേസിൽ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അവശേഷിക്കുന്ന 17 ഡയറക്ടർമാരെ കൂടി പ്രതി ചേർത്താണ് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്.
നിക്ഷേപകർ പണം നൽകുമ്പോൾ ഡയറക്ടർമാരായി ഉണ്ടായിരുന്നവരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. കേസിൽ സാങ്കേതിക നടപടികൾ പൂർത്തീയാക്കി ഉടൻ കുറ്റപത്രം നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
 നിക്ഷേപ തട്ടിപ്പിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 168 കേസുകളാണുള്ളത്. 130 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന കേസിൽ രണ്ടര വർഷത്തിന് ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്.
 

Latest News