Sorry, you need to enable JavaScript to visit this website.

ഞങ്ങളെ ചൊറിയാൻ വരരുത്, പ്രത്യാഘാതം ഭീകരമായിരിക്കും, ബി.ജെ.പിയോട് സ്റ്റാലിൻ

ചെന്നൈ- തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ബി.ജെ.പിക്ക് ശക്തമായ താക്കീതുമായി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ. ഞങ്ങളെ ഭയപ്പെടുത്താനാണ് നീക്കമെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടാനുള്ള ശേഷി ബി.ജെ.പിക്ക് ഉണ്ടാകില്ലെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. ഇതൊരു ഭീഷണി അല്ലെന്നും ശക്തമായ മുന്നറിയിപ്പാണെന്നും സ്റ്റാലിൻ വ്യക്തമാക്കി. 
ഡി.എം.കെയെ ചൊറിയാൻ വരരുത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനയിലൂടെ ഡി.എം.കെയെ ഭയപ്പെടുത്താനാണ് ബി.ജെ.പി ഉദ്ദേശിച്ചതെങ്കിൽ നിരാശപ്പെടേണ്ടി വരും. ''നിങ്ങൾ ഞങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൽ ഞങ്ങൾ കുനിയില്ല. ഞങ്ങൾ തലയുയർത്തി നിന്ന് നിങ്ങളെ നേരിടും. ഞങ്ങളും എല്ലാത്തരം രാഷ്ട്രീയത്തിനും കഴിവുള്ളവരാണ്. ഇതൊരു ഭീഷണിയല്ല, മുന്നറിയിപ്പാണ്. വി സെന്തിൽ ബാലാജിയെ ഇഡി കൈകാര്യം ചെയ്ത രീതി അടിയന്തരാവസ്ഥയ്ക്ക് സമാനമാണെന്ന് പറഞ്ഞ സ്റ്റാലിൻ, ബിജെപി ഇനിമുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും തങ്ങളുടെ 'സ്വേച്ഛാധിപത്യ പ്രവർത്തനങ്ങൾ' അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
സെന്തിൽ ബാലാജിക്കെതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്നതിൽ ഒരു തരി പോലും സംശയമില്ല. രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും നേരിടാൻ കഴിയാത്ത രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താൻ സി.ബി.ഐയെയും ആദായനികുതി വകുപ്പിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും അഴിച്ചുവിടുകയാണ് ബിജെപിയുടെ രീതി. ഇഡി ഉദ്യോഗസ്ഥരോട് സെന്തിൽ ബാലാജി പൂർണമായും സഹകരിച്ചിട്ടുണ്ട്. എന്നിട്ടും, 18 മണിക്കൂർ അദ്ദേഹത്തെ പൂട്ടിയിട്ടിരിക്കുകയാണെന്നും ആരെയും കാണാൻ അനുവദിച്ചില്ല. ''അദ്ദേഹത്തിന്റെ ആരോഗ്യം വഷളാകുകയും നെഞ്ചുവേദന ഉണ്ടാകുകയും ചെയ്തതിനുശേഷം മാത്രമാണ് അവർ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതിനുശേഷവും അവർ അലസത കാണിച്ചിരുന്നെങ്കിൽ അത് സെന്തിൽ ബാലാജിയുടെ ജീവന് ഭീഷണിയാകുമായിരുന്നു. ഇങ്ങനെയൊരു അന്വേഷണത്തിന് എന്താണ് തിടുക്കം. രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണ്. ഇ.ഡിയുടെ പ്രവർത്തനങ്ങൾ അടിയന്തരാവസ്ഥയോട് സാമ്യമുള്ളതാണ്. ജനങ്ങളെ അഭിമുഖീകരിക്കാൻ ബി.ജെ.പി തയ്യാറല്ല, ബിജെപിയെ വിശ്വസിക്കാൻ ജനങ്ങളും തയ്യാറല്ല. അതിനാൽ ഇ.ഡിയിലൂടെ രാഷ്ട്രീയം കളിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ബി.ജെ.പി ഇതര പാർട്ടികൾ അധികാരത്തിലിരിക്കുന്നിടത്തെല്ലാം പിന്തുടരുന്ന രീതിയാണ് ഇതെന്നും സ്റ്റാലിൻ പറഞ്ഞു. എ.ഐ.എ.ഡി.എം.കെ നേതാക്കൾക്കെതിരായ അഴിമതി പരാതികളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ''അഴിമതിക്കുള്ള തെളിവുകൾ ഞങ്ങൾ നൽകും. അവരുടെ സ്ഥലങ്ങളിലും ഇ.ഡി പരിശോധന നടത്തുമോ?'' അദ്ദേഹം ചോദിച്ചു. നേരെമറിച്ച്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ അഴിമതിക്കാരായ നേതാക്കളെ കാണുന്നുണ്ട്,' അദ്ദേഹം പറഞ്ഞു.
ഇ.ഡി നടപടിയെ ന്യായീകരിച്ച എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയെ സ്റ്റാലിൻ രൂക്ഷമായി വിമർശിച്ചു. 
 

Latest News