ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് തീരത്തെത്തും, കനത്ത ജാഗ്രതയില്‍ ഗുജറാത്ത്

ഗാന്ധിനഗര്‍ - ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരത്തെത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഗുജറാത്തില്‍ കനത്ത ജാഗ്രത. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം.  അതിതീവ്ര ചുഴലിക്കാറ്റായി തന്നെ ബിപോര്‍ജോയ് കരയിലെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയ്ക്കും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗര്‍ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളതെന്നാണ് മുന്നറിയിപ്പ്. അതിതീവ്ര ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ എട്ട് ജില്ലകളില്‍ നിന്നായി 74,000ത്തോളം പേരെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സംഘങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 14ന് വൈകുന്നേരത്തോടെ തന്നെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായി സംസ്ഥാന ദുരിതാശ്വാസ കമ്മിഷണര്‍ അലോക് പാണ്ഡെ പറഞ്ഞു.
എട്ട് തീരദേശ ജില്ലകളില്‍ നിന്നായി 74,345 പേരെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. കച്ച് ജില്ലയില്‍ മാത്രം 34,300 പേരെയും ജാംനഗറില്‍ 10,000 പേരെയും മോര്‍ബിയില്‍ 9,243 പേരെയും രാജ്‌കോട്ടില്‍ 6,089 പേരെയും, ഡിവാര്‍കോട്ടില്‍ നിന്ന് 5,089 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ജുനഗഢ്, പോര്‍ബന്തര്‍, ഗിര്‍സോമനാഥ് എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം പതിനായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
ഗുജറാത്ത് -മഹാരാഷ്ട്ര തീരത്ത് കടല്‍ ക്ഷോഭവും കനത്ത മഴയും തുടരുകയാണ്. ആറുമീറ്റര്‍ ഉയരത്തില്‍ വരെ തിരകള്‍ അടിക്കാം എന്ന് മുന്നറിയിപ്പുണ്ട്. ഭുജ് വിമാനത്താവളം വെള്ളിയാഴ്ച വരെ അടച്ചു. 69 ട്രെയിനുകള്‍ റദ്ദാക്കി. ദ്വാരകയില്‍ ദൂരദര്‍ശന്റെ ടവര്‍ പൊളിച്ചു മാറ്റി. ആശുപത്രികളില്‍ അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ദേശീയ ദുരന്തനിവാരണ സേനയുടെ 18 സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.മൂന്ന് സേന വിഭാഗങ്ങള്‍ക്കും കോസ്റ്റ് ഗാര്‍ഡിനും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

 

Latest News