19 കാരി നഴ്‌സിന്റെ കൊലപാതകത്തിന് തുമ്പായി; അറസ്റ്റിലായത് സഹോദരി ഭര്‍ത്താവ്

ഹൈദരാബാദ്- തെലങ്കാനയില്‍ 19 കാരിയായ നഴ്‌സിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ദുരൂഹതകള്‍ നീക്കി പോലീസ്. വികാരാബാദ് ജില്ലയിലാണ് 19 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് സഹോദരി ഭര്‍ത്താവാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
കല്ലാപ്പൂര്‍ ഗ്രാമത്തിനടുത്തുള്ള വാട്ടര്‍ ടാങ്കിലാണ് മാരകമായ മുറിവുകളോടെ സിരിഷ എന്ന 19 കാരിയുടെ  മൃതദേഹം കണ്ടെത്തിയിരുന്നത്.  നാല് ദിവസത്തിന് ശേഷമാണ് സഹോദരി ഭര്‍ത്താവായ അനില്‍ അറസ്റ്റിലായത്.
സിരിഷയുമായി അടുത്ത ബന്ധം വളര്‍ത്തിയെടുക്കാന്‍ അനില്‍ ആഗ്രഹിച്ചിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും  വികാരാബാദ് പോലീസ് സൂപ്രണ്ട് എന്‍. കോടി റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടി ഇതിനു വിസമ്മതിച്ചു.
സിരിഷ ഒരു യുവാവുമായി സ്ഥിരമായി മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്യുന്നത് അനില്‍ കണ്ടെത്തിയിരുന്നു. അനിലിന്റെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും അവളെ ഉപദേശിക്കുകയും ചെയ്തു.
ജൂണ്‍ 10 ന് രാത്രി അനില്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി  വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി.  പിന്തുടര്‍ന്ന അനില്‍ വഴക്കുണ്ടാക്കിയതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മദ്യലഹരിയിലായിരുന്ന പ്രതി ബിയര്‍ കുപ്പി കൊണ്ട് ആക്രമിക്കുകയും തുടര്‍ന്ന് വാട്ടര്‍ ടാങ്കില്‍ മുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
വികാരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന സിരിഷയുടെ മൃതദേഹം ജൂണ്‍ 11ന് രാവിലെയാണ് പരിഗി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കല്ലാപൂര്‍ ഗ്രാമത്തിന് സമീപത്തെ വെള്ളക്കെട്ടില്‍  കണ്ടെത്തിയത്. തലയിലും കൈകാലുകളിലും മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു. മൂര്‍ച്ചയുള്ള  വസ്തു കണ്ണിലൂടെ തുളച്ചുകയറുകയും ചെയ്തു.
സിരിഷയുടെ പിതാവ് ജംഗയ്യയേയും അനിലിനേയും പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സിരിഷയുടെ കോള്‍ ഡാറ്റ പോലീസ് പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായിരുന്നില്ല. സിരിഷ വാട്ടര്‍ ടാങ്കില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് സംശയിച്ചതെങ്കിലും കൊലപാതകമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഭക്ഷണം പാകം ചെയ്യാത്തതിന്റെ പേരില്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് സിരിഷ ഇറങ്ങിപ്പോയെന്നാണ് സിരിഷയുടെ അച്ഛനും സഹോദരി ഭര്‍ത്താവും പോലീസിനോട് പറഞ്ഞത്. വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും അവര്‍ തടഞ്ഞുവെന്നും അവകാശപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിയ സിരിഷ രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. പിന്നാലെ പോലീസിനെ സമീപിച്ചു. പിറ്റേന്ന് രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം  വാട്ടര്‍ ടാങ്കില്‍ കണ്ടെത്തി.
എന്നാല്‍, എല്ലാ കോണുകളില്‍ നിന്നും കേസ് അന്വേഷിച്ച പോലീസ്  അനിലിനെ ചെയ്താണ് ദുരൂഹത പരിഹരിച്ചത്.ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് എസ്പി പറഞ്ഞു.

 

Latest News