കണ്ണൂർ - കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പെരിങ്ങോം പാടിയോട്ടുചാലിലെ മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നാല് സി.പി.എം നേതാക്കൾക്കെതിരെ പാർട്ടി നടപടി. സേവ്യർ, റംഷാദ്, അഖിൽ, സജേഷ് എന്നിവർക്കെതിരെയാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. ഇവരെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കാനാണ് തീരുമാനം. ചെറുപുഴയിലെ പ്രമുഖ കേരള കോൺഗ്രസ് നേതാവിന്റെ മകനുമായി ചേർന്ന് ട്രേഡിംഗ് ഇടപാട് നടത്തിയതിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. ക്രിപ്‌റ്റോ കറൻസി ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് ട്രേഡിംഗ് ഇടപാട് നടന്നത്. 30 കോടി രൂപയുടെ ഇടപാട് നടന്നുവെന്നാണ് വിവരം. ഇതിലൂടെ 20 കോടി രൂപയോളം വെളുപ്പിച്ചു. ന്നാൽ പത്ത് കോടി രൂപയുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് നേതാവിന്റെ മകനും ഇവരും
തമ്മിൽ തർക്കം ഉടലെടുത്തു. നേതാവിന്റെ മകൻ കോഴിക്കോട് ദേവഗിരി കോളേജ് വിദ്യാർത്ഥി കൂടിയാണ്. തർക്കം നിലനിൽക്കുന്നതിനിടയിൽ രണ്ട് മാസം മുമ്പ് നേതാവിന്റെ മകന് വാഹനാപകടത്തിൽപെട്ട് കാലിന് ഗുരുതരമായി പരിക്കേറ്റു. ഈ അപകടം ആസൂത്രിതമായി സൃഷ്ടിച്ചതാണെന്ന സംശയം ഉയർന്നിരുന്നു.
ഇതിന് പിന്നാലെ കേരള കോൺഗ്രസ് നേതാവ് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന് വിശദമായ പരാതി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശം നൽകി. ജില്ലാ കമ്മിറ്റി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തുകയും ഏരിയ കമ്മിറ്റി യോഗം ചേർന്ന് നാലുപേർക്കെ തിരെയും നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനുശേഷം പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി യോഗം ചേർന്ന് ഏരിയാ കമ്മിറ്റ നിർദേശം അംഗീകരിച്ചു. നാലു പേ രെയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാന ങ്ങ ളിൽ നിന്നും പാർട്ടി അംഗത്വ ത്തിൽ നിന്നും പുറത്താക്കാനാണ് തീരുമാനം. നടപടിക്ക് വിധേയരായവരിൽ മൂന്നുപേർ സി.പി.എം പാടി യോട്ടുചാൽ ലോക്കൽ കമ്മിറ്റിയംഗവും ഒരാൾ ബ്രാഞ്ച് കമ്മിറ്റിയംഗവുമാണ്. അഖിൽ മുൻ എസ്.എഫ്.ഐ നേതാവ് കൂടിയാണ്.