കൊണ്ടോട്ടി - കരിപ്പൂരിൽ ഇടത്തരം വിമാന സർവീസുകൾ നടത്താൻ എയർ ഇന്ത്യയും എമിറേറ്റ്‌സും പിറകോട്ട്. കരിപ്പൂരിൽ ഇടത്തരം വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി ആവശ്യപ്പെട്ട് ഡി.ജി.സി.എക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് മൂന്ന് വർഷം മുമ്പ് നിർത്തലാക്കിയ വിമാനക്കമ്പനികളിൽ സൗദിയ ഒഴികെ മറ്റാരും മുന്നോട്ട് വന്നിട്ടില്ലെന്ന് പരാമർശിച്ചിട്ടുള്ളത്. ബി 777-200 ഇ.ആർ, ബി 777-200 എൽ.ആർ എന്നീ ഇനങ്ങളിൽപ്പെട്ട വിമാനങ്ങൾ സർവീസ് നടത്താമെന്നാണ് സൗദി എയർലെൻസ് അറിയിച്ചത്.
കരിപ്പൂരിൽ നിന്ന് 2015 ഏപ്രിൽ വരെ വലിയ വിമാനങ്ങൾ സർവ്വീസ് നടത്തിയിരുന്ന എയർ ഇന്ത്യ, എമിറേറ്റ്‌സ് എയർ, സൗദി എയർലൈൻസ് എന്നിവയെ ഉൾപ്പെടുത്തി സമഗ്രറിപ്പോർട്ട് സമർപ്പിക്കാൻ മൂന്ന് മാസം മുമ്പ് എയർപോർട്ട് അഥോറിറ്റിയോട് ഡി.ജി.സി.എ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് എയർപോർട്ട് അഥോറിറ്റി തയ്യാറാക്കിയ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്.ഈ റിപ്പോർട്ടിൽ സൗദി എയർലെൻസ് മാത്രമാണ് അനുകൂലമായ നിലപാട് എടുത്തത്.റിപ്പോർട്ട് തയ്യാറാക്കുമ്പോൾ എയർഇന്ത്യയെ സമീപിച്ചെങ്കിലും സർവ്വീസ് സംബന്ധിച്ച് നിലപാട് എടുത്തില്ലെന്നും എമിറേറ്റ്‌സ് എയർ യോഗത്തിൽ എത്തിയില്ലെന്നും ഡി.ജി.സി.എക്ക് കഴിഞ്ഞ 4 ന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
2015 ഏപ്രിൽ 30 വരെ എയർഇന്ത്യയും, സൗദി എയർലെൻസും വലിയ വിമാനങ്ങൾ ഉപയോഗിച്ച് ജിദ്ദ, റിയാദ് മേഖലയിലേക്കാണ് സർവ്വീസ് നടത്തിയിരുന്നത്. എമിറേറ്റ്‌സ് എയർ ദുബൈയിലേക്കും സർവ്വീസ് നടത്തിയിരുന്നു. മൂന്ന് വിമാനങ്ങളും ഒറ്റയടിക്ക് ഇല്ലാതായതോടെ ആഴ്ചയിലുണ്ടായിരുന്ന 53 സർവ്വീസുകളാണ് ഇല്ലാതെയായത്. ഇവ പുനഃസ്ഥാപിക്കാനായാണ് ഡി.ജി.സി.എ സമഗ്ര റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നത്. ഈ റിപ്പോർട്ടിനോടാണ് എയർ ഇന്ത്യയും എമിറേറ്റ്‌സും പുറം തിരിഞ്ഞത്.
സൗദി എയർലെൻസ് സമയോചിതമായി സഹകരിച്ചെങ്കിലും ദേശീയ വിമാനക്കമ്പനിയുടെ പിന്നോട്ട് മാറലിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. ഡി.ജി.സി.എയുടെ അനുമതി ലഭിച്ചാൽ കരിപ്പൂരിൽ നിന്ന് ആഴ്ചയിൽ മുഴുവൻ ദിവസവും ജിദ്ദ, റിയാദ് സർവീസ് നടത്താനാണ് സൗദി ഉദ്ദേശിക്കുന്നത്.