റിയാദ് - ചികിത്സാ ബില്ലുകൾ തീർക്കാത്തതിന്റെ പേരിൽ സ്വകാര്യ ആശുപത്രികൾ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ പിടിച്ചുവെക്കുന്നതിന് കർശന വിലക്കുള്ളതായി റിയാദ് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗികളെ ഡിസ്ചാർജ് ചെയ്യാതെ തടഞ്ഞുവെക്കുന്നതിനും തിരിച്ചറിയൽ രേഖകൾ പിടിച്ചുവെക്കുന്നതിനും വിലക്കുണ്ട്. മൃതദേഹങ്ങൾ കൈമാറലും രോഗികളെയും നവജാതശിശുക്കളെയും ഡിസ്ചാർജ് ചെയ്യലും വ്യക്തികളുടെയോ രക്ഷകർത്താവിന്റെയോ ബന്ധുവിന്റെയോ അവകാശമാണെന്ന് സ്വകാര്യ ആരോഗ്യ സ്ഥാപന നിയമത്തിലെ 30 -ാം വകുപ്പ് വ്യക്തമാക്കുന്നു. ഇതിനെ സാമ്പത്തിക നടപടികളുമായി ബന്ധിപ്പിക്കാൻ പാടില്ല.
ചികിത്സാ ചെലവ് ഇനത്തിലെ പണത്തിനു പകരം ബോണ്ടുകളിൽ ഒപ്പുവെക്കുന്നതിന് നിർബന്ധിക്കാനും മൃതദേഹങ്ങളും തിരിച്ചറിയൽ രേഖകളും പിടിച്ചുവെക്കാനും രോഗികളെ ഡിസ്ചാർജ് ചെയ്യാതെ തടഞ്ഞുവെക്കാനും ആശുപത്രികൾക്ക് അവകാശമില്ല. ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്താൻ ആരോഗ്യ വകുപ്പ് പരിശോധനകൾ നടത്തുന്നുണ്ട്. നിയമ ലംഘകർക്കെതിരായ കേസുകൾ ശിക്ഷാ നടപടികൾക്ക് പ്രത്യേക കമ്മിറ്റിക്ക് കൈമാറും. ചികിത്സാ ഇനത്തിലെ പണം വസൂലാക്കാൻ ആരോഗ്യ സ്ഥാപനങ്ങൾ നിയമാനുസൃത നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും റിയാദ് ആരോഗ്യ വകുപ്പ് പറഞ്ഞു. മൃതദേഹങ്ങളും തിരിച്ചറിയൽ രേഖകളും പിടിച്ചുവെക്കുന്നതിനെയും രോഗികളെയും നവജാതശിശുക്കളെയും തടഞ്ഞുവെക്കുന്നതിനെയും കുറിച്ച് 937 എന്ന നമ്പറിൽ ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് റിയാദ് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.