തെരുവുനായ്ക്കളെയല്ല, കുട്ടികളെയാണ് സംരക്ഷിക്കേണ്ടത്- ബാലാവകാശ കമീഷൻ 

കണ്ണൂർ - തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ ബാലൻ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മുഴപ്പിലങ്ങാട്ടെ നിഹാലിന്റെ ദാരുണ മരണത്തിലാണ് നടപടി.
തെരുവുനായ്ക്കളെയല്ല, കുട്ടികളെയാണ് സംരക്ഷിക്കേണ്ടതെന്ന് ബാലാവകാശ കമീഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ പറഞ്ഞു.
 'തികച്ചും ദാരുണമായ, മനസ്സുലക്കുന്ന സംഭവമാണിത്. സ്‌കൂൾ തുറന്ന് കുട്ടികൾ സ്‌കൂളിലേക്ക് പോകുന്ന സാഹചര്യമാണ്. ഇക്കാര്യത്തിൽ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് കമ്മീഷൻ പരിശോധിക്കും. കമ്മീഷന്റെ അധികാര പരിധിയിൽ നിന്നു കൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾ പരമാവധി ചെയ്യും. നിലവിൽ കേസെടുത്തിട്ടുണ്ട്. കുട്ടികളെ നായ്ക്കൾ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ കൂടി കമ്മീഷന്റെ മുന്നിലുണ്ട്. നിലവിൽ ഇപ്പോൾ സുപ്രീം കോടതി മുമ്പാകെ പെൻഡിംഗ് ഉള്ള കേസിൽ ബാലാവകാശ കമ്മീഷൻ കൂടെ കക്ഷി ചേരുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. ഞങ്ങളുടെ ആഗ്രഹം കുട്ടികളുടെ സംരക്ഷണമാണ്, പട്ടികളുടെ സംരക്ഷണമല്ല. കുട്ടികളാണ് സംരക്ഷിക്കപ്പെടേണ്ടത്. പൊതുജനങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത്. ആ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് കമ്മീഷന്റെ അധികാര പരിധിയിൽ നിന്നു കൊണ്ട് ശ്രമിക്കും.' ബാലാവകാശ കമ്മീഷൻ ചെയർമാർ കെ വി മനോജ് കുമാർ പറഞ്ഞു.എ ബി സി പദ്ധതിയുടെ നടത്തിപ്പിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. 
അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി വേണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ആവശ്യപ്പെട്ടു. ഇതിന് അനുമതി തേടി വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. മനുഷ്യനെ കടിച്ചു കീറുന്ന തെരുവ് നായ്ക്കളെ തൊട്ടാൽ കേസാണ്. എ.ബി.സി കേന്ദ്രങ്ങൾക്കെതിരായ ജനങ്ങളുടെ പ്രതിഷേധം തിരിച്ചടിയാവുന്നുവെന്നും ദിവ്യ പറഞ്ഞു.
അതേസമയം, നിഹാലിന്റെ ദാരുണാന്ത്യത്തിന് പിന്നാലെ മുഴപ്പിലങ്ങാട് മേഖലയിൽ തെരുവുനായകളെ പിടികൂടി തുടങ്ങി. പടിയൂർ എബിസി കേന്ദ്രത്തിൽ നിന്നുള്ള സംഘത്തെയാണ് നിയോഗിച്ചത്. 
മുഴപ്പിലങ്ങാട് കേട്ടിനകം മേഖലയിൽ ഭീതിയോടെയാണ് നാട്ടുകാർ കഴിയുന്നത്. നായ കടിക്കാൻ വന്നാൽ പ്രതിരോധിക്കാനായി വടികളുമായാണ് ആളുകൾ പുറത്തിറങ്ങുന്നത്. കുട്ടിയുടെ മരണവിവരം പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സ്ഥലത്താകെ ഉയരുന്നത്. പ്രതിഷേധം ശക്തമായതോടെയാണ് ജില്ലാ പഞ്ചായത്ത് നായ്ക്കളെ പിടികൂടാനാരംഭിച്ചത്.
             തെരുവു നായ ശല്യ പ്രതിരോധ നടപടികളിൽ വീഴ്ച ആരോപിച്ച് വിവിധ സംഘടനകൾ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.

Latest News