നാട്ടിലെത്തിയയുടന്‍ കഞ്ചാവ് സല്‍ക്കാരം; പ്രവാസി പോലീസ് പിടിയില്‍

തൊടുപുഴ- വിമാനമിറങ്ങിയ ശേഷം വീട്ടില്‍ പോലും പോകാതെ സുഹൃത്തുക്കള്‍ക്കൊപ്പം  കഞ്ചാവ് ലഹരി ആസ്വദിച്ച പ്രവാസിയെ പോലീസ് പൊക്കി. ഗള്‍ഫില്‍ നിന്നെത്തിയ കരിമ്പന്‍കാനം പള്ളിയാടിയില്‍ ജസ്റ്റിന്‍ ജയിംസ്(28) ആണ് സുഹൃത്തുക്കളായ കരിമ്പന്‍ പൂവത്തിങ്കല്‍ ജോബിന്‍ ജോയി (20), കരിമ്പന്‍കാനം കമ്മത്തുകുടിയില്‍ സലാം(28), ഉപ്പുതോട് ചാലിസിറ്റി കല്ലുങ്കല്‍ സുമേഷ് സജി(30), മണിപ്പാറ അട്ടിപ്പള്ളം പുളിക്കല്‍ എബിന്‍ അഗസ്റ്റിന്‍ (29) എന്നിവര്‍ക്കൊപ്പം അറസ്റ്റിലായത്.
അവധിക്ക് നാട്ടില്‍ എത്തും മുമ്പ് ജസ്റ്റിന്‍ ജയിംസ് കഞ്ചാവിന്റെ സുഖം ആദ്യമായി അറിയാനുള്ള ആഗ്രഹം സുഹൃത്തുക്കളെ അറിയിച്ചിരുന്നു.
തുടര്‍ന്ന് വിമാനമിറങ്ങി വീട്ടിലേക്ക് പോകാതെ തൊടുപുഴയില്‍ എത്തി. സുഹൃത്തിന്റെ ആഗ്രഹം സാധിച്ചു കൊടുക്കുന്നതിനായി കൂട്ടുകാര്‍ കഞ്ചാവ് പൊതികളുമായാണ് സ്വീകരിക്കാനെത്തിയത്. പിന്നീട് ചുങ്കത്തെ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം കഞ്ചാവ് വലിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. പോലീസിനെ കണ്ടപ്പോള്‍ കൈവശമുണ്ടായിരുന്ന കഞ്ചാവ് പൊതികള്‍ പൊട്ടിച്ച് നിലത്ത് വിതറിയെങ്കിലും അഞ്ച് ഗ്രാം ലഹരിമരുന്ന് ഇവരില്‍ നിന്ന് കണ്ടെടുത്തു. തൊടുപുഴ ഗ്രേഡ് എസ്.ഐ പി. എ തോമസും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മദ്യവില്‍പ്പനശാലയില്‍ നിന്ന് മദ്യം വാങ്ങിയ ശേഷം കഞ്ചാവ് വലിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ലഹരി കേസില്‍ അകപ്പെട്ടതോടെ യുവാവിന്റെ വിദേശത്തേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിലാകുമോ എന്ന ആശങ്കയിലാണ് ഇയാളുടെ കുടുംബം.

Latest News