നവജാത ശിശുവിന്റെ കരച്ചില്‍ തടയാന്‍ നഴ്‌സ് ചുണ്ടില്‍ പ്ലാസ്റ്ററൊട്ടിച്ചു

പ്രതീകാത്മക ചിത്രം

മുംബൈ - നവജാത ശിശുവിന്റെ കരച്ചില്‍ തടയാന്‍ നഴ്സ് ചുണ്ടില്‍ പ്ലാസ്റ്ററൊട്ടിച്ചു. സംഭവം വിവാദമായതോടെ ആശുപത്രി അധികൃതര്‍ നഴ്സിനെ സസ്പെന്‍ഡ് ചെയ്തു. ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രിഭായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയിലാണ് സംഭവം. ഭാണ്ടൂപ്പ് നിവാസിയായ പ്രിയ കാംബ്ലയുടെ ആണ്‍കുഞ്ഞിന്റെ ചുണ്ടിലാണ് നഴ്സ് പ്ലാസ്റ്ററൊട്ടിച്ചത്. പ്രസവിച്ചയുടനെ മഞ്ഞപ്പിത്തം പിടിപെട്ടതിനാല്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. രാത്രി മുലപ്പാല്‍ നല്‍കാന്‍ തീവ്രപരിചരണ വിഭാഗത്തിലേക്കുവന്ന പ്രിയ കുഞ്ഞിന്റെ ചുണ്ടില്‍ പ്ലാസ്റ്ററൊട്ടിച്ചത് കണ്ടു. മുലപ്പാല്‍ നല്‍കണമെന്നും പ്ലാസ്റ്റര്‍ നീക്കണമെന്നും നഴ്സിനോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. പിറ്റേ ദിവസം രാവിലെ വന്ന് മുലപ്പാല്‍ നല്‍കാനായിരുന്നു നിര്‍ദേശം. എന്നാല്‍ രണ്ടു മണിക്കൂര്‍ ഇടവിട്ട് മുലപ്പാല്‍ നല്‍കണമെന്ന് ഡോക്ടര്‍ പറഞ്ഞതാണെന്നറിയിച്ചിട്ടും നഴ്സ് വഴങ്ങിയില്ല. മറ്റുചില കുഞ്ഞുങ്ങളുടെ ചുണ്ടിലും ഇതേരീതിയില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചിരുന്നതായും പ്രിയ പറഞ്ഞു. പിന്നീട് സ്ഥലം കോര്‍പ്പറേറ്ററായ ജാഗൃതി പാട്ടീലിനെ വിവരമറിയിച്ചു. അവരെത്തിയതോടെ കുഞ്ഞുങ്ങളുടെ ചുണ്ടിലെ പ്ലാസ്റ്റര്‍ മാറ്റുകയായിരുന്നു.  മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Latest News