കോട്ടയം- ഉമ്മൻചാണ്ടിയുടെ അസാന്നിധ്യത്തിൽ കോട്ടയം ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറുന്നു.
ഉമ്മൻചാണ്ടിയെ അനുകൂലിക്കുന്ന ഒരു പ്രബല വിഭാഗം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വം അംഗീകരിച്ച് മുന്നോട്ടുപോകാൻ തീരുമാനിച്ചു. കെ.സി. വേണുഗോപാലിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമാണ് ഇവരുടെ പിന്തുണ. ഇതിനകം തന്നെ രൂപപ്പെട്ട തിരുവഞ്ചൂർ-കെ.സി. ജോസഫ് ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളോടുള്ള അതൃപ്തിയും അമർഷവും രേഖപ്പെടുത്താനായി കഴിഞ്ഞ ദിവസം ഇവർ യോഗം ചേർന്നു.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായാണ് ഗ്രൂപ്പ് യോഗങ്ങൾ എന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ കോട്ടയം ജില്ലയിൽ ശക്തിതെളിയിക്കാനും ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേട്ടം കൊയ്യുന്നതിനുമുള്ള വഴിയൊരുക്കണമെന്നാണ് യോഗങ്ങളിൽ ഉയർന്നുവന്ന പൊതുവികാരം. അതിനായി സമ്മർദഗ്രൂപ്പാകാനാണ് തീരുമാനം. ഉമ്മൻചാണ്ടി ചികിത്സയിലായതോടെ കോട്ടയത്തെ രണ്ടു മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി. ജോസഫും തിരുവഞ്ചൂരും പരസ്യമായി ഗ്രൂപ്പിസം നടത്തുന്നതിനെതിരെയുള്ള വികാരവും യോഗത്തിൽ അലയടിച്ചു.
തന്നെ സോളാർ വിവാദം കത്തി നിൽക്കേ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നും മാറ്റിയത് തിരുവഞ്ചൂർ ഇതിനകം തന്നെ ഉന്നയിച്ചുകഴിഞ്ഞു.
കോൺഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ സംസ്ഥാന ദേശീയ നേതൃത്വങ്ങളെ അംഗീകരിച്ച് പാർട്ടിക്ക് നഷ്ടപ്പെട്ടസ്വാധീനം വീണ്ടെടുക്കണമെന്നാണ് മറ്റൊരു യോഗ തീരുമാനം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും അംഗീകരിക്കുന്ന വിഭാഗമാണ് യോഗം ചേർന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യന്റെ നേത്യത്വത്തിൽ ഇരുവരെയും അംഗീകരിക്കുന്ന ജില്ലയിലെ കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, കോൺഗ്രസ് പോഷക സംഘടനാ ഭാരവാഹികൾ, ത്രിതലതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ സംയുക്ത യോഗം കഴിഞ്ഞ ദിവസം കോട്ടയം സിറ്റിസൺ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു.
യൂത്ത് കോൺഗ്രസ് മെമ്പർഷിപ്പ് പ്രവർത്തനങ്ങളും, നോമിനേഷൻ നടപടി ക്രമങ്ങളും ജില്ലയിൽ മണ്ഡലാടിസ്ഥാനത്തിൽ ഊർജിതമായി നടപ്പിലാക്കുവാൻ യോഗം തീരുമാനിച്ചു. സമാന ആശയമുള്ള പ്രവർത്തകരുമായി ചേർന്ന് ജില്ലയിലെ 83 മണ്ഡലങ്ങളിലും വിശദമായ യോഗങ്ങൾ ചേരുവാനുള്ള സ്ഥലവും സമയവും തീരുമാനിച്ചു. നേതാക്കൻമാരും പ്രവർത്തകരുമുൾപ്പെടെ 100 ലധികം പേർ യോഗത്തിൽ പങ്കെടുത്തു.
കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ യൂജിൻ തോമസ്സ്, സുനു ജോർജ്, ഏറ്റുമാനൂർ മുൻ മുനിസിപ്പൽ ചെയർമാൻ ജയിംസ് പ്ലാക്കിത്തൊട്ടി, പി.എച്ച്. നൗഷാദ്, ബാബു കോയിപ്പുറം, എം. അനിൽകുമാർ, ലിബിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.