Sorry, you need to enable JavaScript to visit this website.

'ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചവരാണ്'; ഹഫീഫയെ അവര്‍   കൊണ്ട് പോയി, പരാതിയുമായി പങ്കാളി സുമയ്യ ഷെറിന്‍

മലപ്പുറം- മലപ്പുറം കൊണ്ടോട്ടിയിലെ സുമയ്യ, കൂട്ടുകാരി ഹഫീഫ... രണ്ട് പേരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചവരാണ്.മജിസ്ട്രേറ്റ് കോടതി അതിന് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍, തന്റെ ലെസ്ബിയന്‍ പങ്കാളി ഹഫീഫയെ, കുടുംബം തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് സുമയ്യ. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയും ചെയ്തു.
മലപ്പുറം കൊണ്ടോട്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സുമയ്യ ഷെറിനും ഹഫീഫയും തമ്മില്‍ രണ്ട് വര്‍ഷമായി സൗഹൃദത്തിലാണ്. ഇക്കഴിഞ്ഞ ജനുവരി 27ന് ഇരുവരും വീട് വിട്ട് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയതോടെ ഹഫീഫയുടെ പിതാവ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ മകളെ കാണാനില്ലെന്ന പരാതി നല്‍കി. എന്നാല്‍, രണ്ട് ദിവസത്തിന് ശേഷം മലപ്പുറം മജിസ്ട്രേറ്റ് കോടതിയില്‍ ഇരുവരും സ്വമേധയാ ഹാജരായി. പ്രായപൂര്‍ത്തി ആയതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള അനുമതി ഇരുവരും വാങ്ങുകയും ചെയ്തു. എറണാകുളത്ത് എത്തി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് ഒരുമിച്ച് കഴിയവെ മെയ് മാസം മുപ്പതിന് വീട്ടുകാരെത്തി ഹഫീഫയെ ബലമായി കൊണ്ടുപോയി എന്നാണ് സുമയ്യ ആരോപിക്കുന്നത്.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹഫീഫയെ ഇന്ന് ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ഹഫീഫ കോഴിക്കോട് ആയതിനാല്‍ പത്ത് ദിവസത്തെ സാവകാശം വേണമെന്ന് കുടുംബത്തിനായി അഭിഭാഷകന്‍ വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. കൂടുതല്‍ ദിവസം വീട്ടില്‍ നിര്‍ത്തിയാല്‍ ഹഫീഫയുടെ സുരക്ഷയെ ബാധിക്കുമെന്നാണ് സുമയ്യ ഷെറിന്‍ പറയുന്നത്.

Latest News