Sorry, you need to enable JavaScript to visit this website.

സോളര്‍ സമരത്തില്‍ ധാരണയുണ്ടാക്കിയിട്ടില്ല,  സി. ദിവാകരനെ തള്ളി കാനം

തിരുവനന്തപുരം-സോളര്‍ സമരത്തില്‍ സിപിഐ നേതാവ് സി.ദിവാകരന്റെ ആത്മകഥ (കനല്‍ വഴികളിലൂടെ) യിലെ വെളിപ്പെടുത്തല്‍ വിപണന തന്ത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സോളര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടില്ലെന്നും ദിവാകരന്റെ അത്തരം പരാമര്‍ശങ്ങള്‍ വാസ്തവവിരുദ്ധമെന്നും കാനം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സി.ദിവാകരന്‍ പറഞ്ഞ കാര്യങ്ങളൊന്നും ആത്മകഥയിലില്ല. എഴുതിയതിന്റെ ഉത്തരവാദിത്വം എഴുതിയ ആള്‍ക്ക് മാത്രമാണെന്നും പ്രസാധകര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വായിച്ചുവെന്നും റിപ്പോര്‍ട്ടിലെ എല്ലാം അംഗീകരിക്കാനാകില്ലെന്നും കാനം വ്യക്തമാക്കി. ''കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി വായിച്ചു. തള്ളക്കളയേണ്ടതായി പലതുമുണ്ട്. ആവശ്യമുള്ളതും ഇല്ലാത്തതും റിപ്പോര്‍ട്ടില്‍ എഴുതിവച്ചിട്ടുണ്ട്'' കാനം പറഞ്ഞു.
എസ്എഫ്ഐയ്ക്കെതിരെ ഉയര്‍ന്ന വ്യാജരേഖ, മാര്‍ക്ക് ലിസ്റ്റ് വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തോട്, സര്‍വകലാശാലകളിലെ അട്ടിമറികള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്നായിരുന്നു കാനത്തിന്റെ മറുപടി. മുന്‍പ് കെഎസ്.യു നേതാക്കള്‍ക്ക് എതിരെയായിരുന്നു. ഇപ്പോള്‍ എസ്എഫ്ഐ എന്നേയുള്ളൂവെന്നും അദ്ദേഹം മറുപടി പറഞ്ഞു.
സോളര്‍ അഴിമതിയാരോപണങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജന്‍ നാലോ അഞ്ചോ കോടി വാങ്ങിച്ച് 'കണാ കുണാ' റിപ്പോര്‍ട്ട് എഴുതിനല്‍കിയെന്നായിരുന്നു ദിവാകരന്റെ പരാമര്‍ശം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരുമായി ഇടതുമുന്നണി ഉണ്ടാക്കിയ ധാരണയുടെ പുറത്താണ് സെക്രട്ടേറിയറ്റ് വളഞ്ഞ് നടത്തിയ സോളര്‍ സമരം ഒത്തുതീര്‍പ്പാക്കിയതെന്നും ദിവാകരന്‍ വെളിപ്പെടുത്തിയിരുന്നു.

Latest News