മുഖ്യമന്ത്രി പിണറായി വിജയനും  സംഘവും അമേരിക്കയില്‍ എത്തി

ന്യുയോര്‍ക്ക്- ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കര്‍ എഎന്‍ ഷംസീര്‍, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, ജോണ്‍ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോര്‍ക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്.
അമേരിക്കന്‍ ് സമയം ഉച്ചക്ക് മൂന്ന് മണിയോടെയാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘം എത്തിയത്. കോണ്‍സല്‍ ജനറല്‍ രണ്‍ദീപ് ജയ്‌സ്വാള്‍, നോര്‍ക്ക ഡയറ്കടര്‍ കെ. അനിരുദ്ധന്‍, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെജി മന്‍മധന്‍ നായര്‍, ലോക കേരള സഭ സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാര്‍കീ ഹോട്ടലിലേക്ക് സംഘം പോയി.
മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ താരനിശ മോഡലില്‍ സ്പോണ്‍സര്‍ഷിപ്പ് കാര്‍ഡുകള്‍ ഇറക്കി പണപ്പിരിവ് മുതല്‍ സാമ്പത്തിക പ്രതിസന്ധി കാലത്തെ ധൂര്‍ത്ത് വരെ വിവാദങ്ങള്‍ കത്തി നില്‍ക്കെയാണ് സംഘത്തിന്റെ യാത്ര. ഇന്ന് തുടങ്ങി 13 വരെ മൂന്ന് ദിവസങ്ങളിലാണ് അമേരിക്കയില്‍ ലേക കേരള സഭയുടെ മൂന്നാം സമ്മേളനം. പതിനൊന്നിനാണ് ലോക കേരളസഭാ സമ്മേളനവും ടൈം സ്‌ക്വയറിലെ പൊതു സമ്മേളനവും.
പതിനൊന്നിന് ബിസിനസ് ഇന്‍വെസ്റ്റ് മീറ്റിനൊപ്പം സംരംഭകര്‍, വനിതാ സംരംഭകര്‍, നിക്ഷേപകര്‍, പ്രവാസി മലയാളി നേതാക്കള്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തും. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ സ്മാരകം, യു.എന്‍ ആസ്ഥാന സന്ദര്‍ശനം എന്നിവയും പട്ടികയിലുണ്ട്. മുഖ്യമന്ത്രിക്കൊപ്പമുള്ള ഡിന്നറിന് എത്ര പേര്‍ കാര്‍ഡ് എടുത്തു എന്നടതക്കമുള്ള വിവരങ്ങള്‍ സംഘാടക സമിതി പുറത്തുപറഞ്ഞിട്ടില്ല. പണം നല്‍കിയുള്ള താരിഫ് കാര്‍ഡൊക്കെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേര്‍ന്നതാണോ എന്ന ധാര്‍മ്മിക ചോദ്യമൊന്നും ഗൗനിക്കാതെ, എല്ലാം അമേരിക്കന്‍ രീതി എന്ന് വിശദീകരിച്ചായിരുന്നു യാത്ര.

Latest News