ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉയർത്തുന്ന ഭീഷണികളെ കുറിച്ചുള്ള ചർച്ച ലോകത്തെമ്പാടും പുരോഗമിക്കുമ്പോൾ അത് മനുഷ്യരാശിയെ തുടച്ചുനീക്കാൻ തന്നെ 50 ശതമാനം സാധ്യത പ്രവചിച്ച് യു.എസ് ശാസ്ത്രജ്ഞൻ.
മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എം.ഐ.ടി) ഭൗതിക ശാസ്ത്രജ്ഞനായ മാക്‌സ് ടെഗ്മാർക്കാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഭൂമിയിലെ ഏറ്റവും മിടുക്കരായ ജീവികൾ എന്നറിയപ്പെടുന്ന മനുഷ്യരാണ് ഡോഡോ പോലുള്ള ജീവിവർഗങ്ങളുടെ വംശനാശത്തിന് ഉത്തരവാദികൾ. അതുപോലെ, കൃത്രിമബുദ്ധി (എ.ഐ) മനുഷ്യരേക്കാൾ മിടുക്കനാകുമ്പോൾ മനുഷ്യരായ നമുക്ക് സമാനമായ വിധി നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യരായ നമ്മൾ ഭൂമിയിലെ മറ്റു ജീവജാലങ്ങളിൽ പലതിനേയും ഇതിനകം തന്നെ നശിപ്പിച്ചിട്ടുണ്ട്. കാരണം നമ്മൾ മിടുക്കരായതിനാൽ ഈ ജീവജാലങ്ങൾക്ക് നമ്മുടെമേൽ നിയന്ത്രണമില്ലായിരുന്നുവെന്ന് എ.ഐ വിദഗ്ധൻ കൂടിയായ മാക്‌സ് ടെഗ്മാർക്ക് പറഞ്ഞു.
നമ്മളേക്കാൾ വളരെ മിടുക്കരായ യന്ത്രങ്ങൾക്കു മേലുള്ള സമൂഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണെങ്കിൽ കാര്യങ്ങൾ നമുക്ക് ദോഷം ചെയ്യുമെന്നാണ് പറയാനുള്ളതെന്ന് അദ്ദേഹം കുറിച്ചു.
എ.ഐയുടെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന വ്യവസായ വിദഗ്ധരുടെ കൂട്ടത്തിൽ ടെഗ് മാർക്കും ഉൾപ്പെടുന്നു.
ഭാവിയിലെ യന്ത്ര സംവിധാനങ്ങൾ മഹാമാരികളും ആണവായുധങ്ങളും പോലെ മാരകമായിരിക്കുമെന്ന് കഴിഞ്ഞ മാസം ഓപൺ എ.ഐ, ഗൂഗിൾ ഡീപ് മൈൻഡ്, ആന്ത്രോപിക് എന്നിവയിലേയും മറ്റ് എ.ഐ ലാബുകളിലേയും വിദഗ്ധർ ഒരു തുറന്ന കത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
കൃത്രിമ ബുദ്ധിയുടെ വികാസം വംശനാശത്തിലേക്ക് നീങ്ങാനുള്ള സാധ്യത ലഘൂകരിക്കുന്നതിലും നമുക്ക് മുൻഗണന ആവശ്യമാണ്.
മഹാമാരിയും ആണവയുദ്ധവും പോലുള്ള മറ്റ് സാമൂഹിക തലത്തിലുള്ള അപകടസാധ്യതകൾക്കൊപ്പം ഇക്കാര്യത്തിലും ആഗോള മുൻഗണന ഉണ്ടായിരിക്കണമെന്നും സന്നദ്ധ സംഘടനയായ സെന്റർ ഫോർ എ.ഐ സേഫ്റ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 350ലധികം എക്‌സിക്യൂട്ടീവുകളും ഗവേഷകരും എൻജിനീയർമാരുമാണ് തുറന്ന കത്തിൽ ഒപ്പിട്ടിത്.ചാറ്റ്ജി.പി.ടിയുടെയും മറ്റ് ചാറ്റ്‌ബോട്ടുകളുടെയും വരവ് കാരണം ദശലക്ഷക്കണക്കിന് വൈറ്റ് കോളർ ജോലികൾ ഇല്ലാതാകുമെന്ന ആശങ്ക പടർന്നരിക്കുന്ന സന്ദർഭത്തിലാണ് ആർട്ടിഫിഷ്യലി ഇന്റലിജൻസ് ഉയർത്തുന്ന അപകടസാധ്യതകൾ ജോലി നഷ്ടത്തിൽ മാത്രം ഒതുങ്ങില്ലെന്ന മുന്നറിയിപ്പുകളും പുറത്തുവരുന്നത്.
അതേസമയം, കൃത്രിമ ബുദ്ധി സാങ്കേതിക വിദ്യയുടെ ഭീഷണികളെ കുറിച്ചുള്ള ആശങ്കകൾ നിലവിൽ അമിതമാണെന്നും ചില വിദഗ്ധർ അവകാശപ്പെടുന്നുണ്ട്.
നിർമിത ബുദ്ധി മനുഷ്യനല്ല, ജനാധിപത്യത്തനാണ് ഭീഷണിയെന്ന അഭിപ്രായക്കാരനാണ് ന്യൂയോർക്ക് യൂനിവേഴ്‌സിറ്റി പ്രൊഫസറായ ഗാരി മാർക്കസ്.
നിക്ഷിപ്ത താൽപര്യക്കാർ നിർമിത ബുദ്ധിയിൽ മനഃപൂർവം നിർമിക്കുന്ന തെറ്റായ വിവരങ്ങളാണ് ജനാധിപത്യത്തിന് ഭീഷണിയാകുക. മറ്റുള്ളവരെ കൈകാര്യം ചെയ്യാനും കബളിപ്പിക്കാനും ആഗ്രഹിക്കുന്നതെന്തും നടപ്പിലാക്കാനും നിക്ഷിപ്ത താൽപര്യങ്ങൾ എ.ഐ ഉപകരണങ്ങൾ ഉപയോഗിക്കാം.
മനുഷ്യരാശിയുടെ ഉന്മൂലനത്തെ കുറിച്ചുള്ള ആശങ്കകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം കൃത്രിമ ബുദ്ധിയുടെ ദുരുപയോഗം എവിടെയൊക്കെ നടക്കുന്നുവെന്ന് കണ്ടെത്തി ജാഗ്രത പുലർത്തുകയാണ് സർക്കാരുകൾ ചെയ്യേണ്ടതെന്ന് ഗാരി മാർക്കസ് പറയുന്നു.