ഹജ്: സൗദിയില്‍ നിന്ന് നാലര ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു

മക്ക - ഈ വര്‍ഷം ഹജ് കര്‍മം നിര്‍വഹിക്കുന്നതിന് സൗദികളും വിദേശികളും അടക്കം നാലര ലക്ഷത്തിലേറെ പേര്‍ സൗദി അറേബ്യക്കകത്തു നിന്ന് ഇതുവരെ ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഇ-ട്രാക്ക് വഴി രജിസ്റ്റര്‍ ചെയ്തതായി കണക്ക്. റമദാന്‍ പതിനഞ്ചിനാണ് ഇ-ട്രാക്കില്‍ പ്രാഥമിക രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വരെയുള്ള കാലത്ത് നാലര ലക്ഷത്തിലേറെ പേരാണ് ആകെ രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് നിരക്ക് കുറഞ്ഞ ഹജ് പാക്കേജുകളിലാണ്. നിരക്ക് കുറഞ്ഞ രണ്ടു പാക്കേജുകളില്‍ മൂന്നേമുക്കാല്‍ ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. ജനറല്‍ വിഭാഗത്തില്‍ മുക്കാല്‍ ലക്ഷം പേരും രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് റിയാദില്‍ നിന്നാണ്. രണ്ടാം സ്ഥാനത്ത് മക്കയും മൂന്നാം സ്ഥാനത്ത് ദമാമുമാണ്.
തങ്ങള്‍ക്ക് അനുയോജ്യമായ ഹജ് പാക്കേജുകളും സര്‍വീസ് കമ്പനികളെയും തെരഞ്ഞെടുത്ത് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നതിനുള്ള അവസരമാണ് തീര്‍ഥാടകര്‍ക്ക് ഇപ്പോഴുള്ളത്. ഫൈനല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ദുല്‍ഖഅ്ദ ഒന്നിന് തുടക്കമാകും. ഏറ്റവുമാദ്യം ബുക്കിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈന്‍ വഴി പണമടയ്ക്കുന്നവര്‍ക്കാണ് ഹജിന് അവസരം ലഭിക്കുക.

Latest News