Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നെല്ലിന്റെ താങ്ങുവില കൂട്ടി; തട്ടിപ്പെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- നെല്ലിന്റെ താങ്ങുവില ഉയര്‍ത്താനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. ക്വിന്റലിന് 200 രൂപയുടെ വര്‍ധനവുണ്ടാകും. രാജ്യവ്യാപകമായി കര്‍ഷക പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ കര്‍ഷക സമരങ്ങളുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് സര്‍ക്കാര്‍ 14 ഖാരിഫ് വിളകളുടെ താങ്ങുവില കുത്തനെ ഉയര്‍ത്തിയത്.
നെല്ലിനു പുറമേ പരുത്തി, ചെറുപയര്‍, റാഗി, മൈസ്, പരിപ്പ്, സൂര്യകാന്തി വിത്ത്, നിലക്കടല, സോയാബീന്‍, ബജ്‌റ, ഉഴുന്ന് തുടങ്ങിയവയുടെ താങ്ങുവിലയാണ് കൂട്ടിയത്. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 1550 ല്‍ നിന്ന് 1750 ആക്കി വര്‍ധിപ്പിക്കുമെന്ന് നേരത്തേതന്നെ വിവരമുണ്ടായിരുന്നു. താങ്ങുവില വര്‍ധിപ്പിക്കുന്നത് വഴി കേന്ദ്ര സര്‍ക്കാരിന് 15,000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇതു  സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയമോ നീതി ആയോഗോ വിശദമായ കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല.
 വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനു പുറമേ അടുത്തു നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരെയാണ് മോഡി സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യം വെച്ചിരിക്കുന്നത്. താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനമാണെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്.
വോട്ടിന് വേണ്ടി മോഡി കര്‍ഷകരെ വഞ്ചിക്കുകയാണ്. താങ്ങുവില വര്‍ധന ബിജെപിയുടെ ബഡായി മാത്രമാണ്. 2014ല്‍ മോഡി നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നു പോലും നാലു വര്‍ഷം കഴിഞ്ഞിട്ടും കര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ല. ഇതിന് മുന്‍പ് നെല്ലിന്റെ താങ്ങുവില കൂട്ടിയത് രണ്ടാം യുപിഎ സര്‍ക്കാരാണ്. 2012-2013 വര്‍ഷത്തില്‍ ക്വിന്റലിന് 170 രൂപയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ എന്‍ഡിഎ സര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില 50 മുതല്‍ 80 രൂപ വരെ മാത്രമാണ് വര്‍ധിപ്പിച്ചത്. രാജ്യത്തെ കര്‍ഷകര്‍ കടക്കെണിയില്‍ പെട്ട് ഉഴലുമ്പോള്‍ അതില്‍ നിന്നു കരകയറ്റാനുള്ള മാര്‍ഗങ്ങള്‍ കൂടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം. കര്‍ണാടകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ ചെയ്യുന്നുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
  ഉത്പാദന ചെലവ് അനുസരിച്ചുള്ള വിടവ് നികത്താന്‍ മോഡി സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച താങ്ങുവില വര്‍ധനവ് കൊണ്ടും സാധിക്കില്ല. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കമ്മീഷന്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് പ്രൈസസ് ശിപാര്‍ശ ചെയ്തതനുസരിച്ച് നെല്ലിന്റെ ഉത്പാദനച്ചിലവ് ക്വിന്റലിന് 1484 രൂപ ആയിരിക്കേ അമ്പതു ശതമാനം വര്‍ധനവോടു കൂടി താങ്ങുവില 2226 രൂപ എന്നാണ്. മോഡി സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച വര്‍ധനവും ഈ വിടവും തമ്മില്‍ 476 രൂപയുടെ വ്യത്യാസം ഉണ്ടെന്നാണ് സുര്‍ജേവാല ചൂണ്ടിക്കാട്ടിയത്. ഇതുപോലെ തന്നെ മറ്റു വിളകളുടെ ഉത്പാദന ചിലവും താങ്ങുവിലയും തമ്മിലുള്ള വിടവും കണക്കുകള്‍ സഹിതം നിരത്തി കോണ്‍ഗ്രസ് മോഡി സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചു.
 കര്‍ഷകര്‍ക്ക് ഉത്പാദന ചെലവിനേക്കാള്‍ 1.5 മടങ്ങ് കൂടുതല്‍ ലഭിക്കുന്ന വിധത്തില്‍ താങ്ങുവില വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം പൂര്‍ത്തീകരിച്ചു എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്. കാര്‍ഷിക മേഖലയുടെ വികസനത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. താങ്ങുവിലയില്‍ ചരിത്രപരമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. എല്ലാ കര്‍ഷകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു എന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.
 സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കാനുള്ള ശേഷിയുണ്ടെന്നാണ് കേന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പസ്വാന്‍ പറഞ്ഞത്. വേണ്ടി വന്നാല്‍ സംഭരണത്തിനായി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്കു (എഫ്‌സിഐ) പുറമേ മറ്റേതെങ്കിലും ഏജന്‍സിയുടെ സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
 ഖാരിഫ് വിളകളുടെ ഉത്പാദന ചെലവിനേക്കാള്‍ അമ്പതു ശതമാനം താങ്ങു വില നല്‍കാനാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ തീരുമാനം എടുത്തത്. ഇതോടൊപ്പം തന്നെ വിലക്കയറ്റം ഉണ്ടാകാതിരിക്കാനുള്ള നടപടികളും സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വിശദീകരിച്ചു. കര്‍ഷകരാണ് രാജ്യത്തെ ഏറ്റവും വലിയ ഉത്പാദകര്‍. എന്നാല്‍, പലപ്പോഴും അവര്‍ അര്‍ഹിക്കുന്നത് അവര്‍ക്കു ലഭിക്കുന്നില്ല. ഇക്കാര്യം തിരിച്ചറിഞ്ഞ മോഡി സര്‍ക്കാര്‍ അവര്‍ക്ക് ഉത്പാദന ചെലവിനേക്കാള്‍ കൂടുതല്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും രാജ്‌നാഥ് സിംഗ് കാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കവേ വ്യക്തമാക്കി. ചരിത്രപരമായ തീരുമാനം എന്നാണ് വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചതിനെ ബിജെപി അധ്യക്ഷന്‍ അമിത്ഷാ വിശേഷിപ്പിച്ചത്. മോഡി സര്‍ക്കാര്‍ എല്ലാക്കാലവും കര്‍ഷകര്‍ക്ക് താത്പര്യമുള്ള തീരുമാനങ്ങളാണ് എടുക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
 

Latest News