Sorry, you need to enable JavaScript to visit this website.

പിൻവലിച്ച 2000 രൂപ നോട്ടിൽ പകുതിയും തിരിച്ചെത്തി- റിസർവ് ബാങ്ക്

ന്യൂദൽഹി- ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 50 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 2000 രൂപ നോട്ട് പിൻവലിക്കുമെന്ന പ്രഖ്യാപനം 20 ദിവസം മുമ്പാണ് വന്നത്. ഇതോടകം 1.82 ലക്ഷം കോടി രൂപയാണ് തിരിച്ചെത്തിയത്. 85 ശതമാനം നോട്ടുകളും ബാങ്ക് നിക്ഷേപമായി തിരിച്ചെത്തിയതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മാർച്ച് 31 വരെ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുള്ളത്.
സെപ്റ്റംബറിലെ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കണമെന്ന് ആർബിഐ ഗവർണറും അഭ്യർത്ഥിച്ചു. സെപ്റ്റംബർ 30 വരെ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ കഴിയും. മാറ്റാൻ ആവശ്യമായ കറൻസി സെൻട്രൽ ബാങ്കിന്റെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോട്ടുകൾ പിൻവലിക്കുന്നതിന് മുമ്പ് തന്നെ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം ഗണ്യമായി കുറഞ്ഞിരുന്നു (2018 മുതൽ 2023 വരെ 46% കുറഞ്ഞു). 2018 മാർച്ച് 31-ന് (പ്രചാരത്തിലുള്ള നോട്ടുകളുടെ 37.3 ശതമാനം) 6.73 ലക്ഷം കോടി രൂപയിൽ നിന്ന് 3.62 ലക്ഷം കോടി രൂപയായി കുറഞ്ഞു. മാർച്ച് 31-ന് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ 10.8 ശതമാനം മാത്രം. മെയ് 19 നാണ് പിൻവലിക്കൽ പ്രഖ്യാപനം വന്നത്.

Latest News