ഭക്ഷണം കഴിച്ച ശേഷം ബില്ല് നല്‍കാതെ കടയുടമയെ ഭീഷണിപ്പെടുത്തിയ വനിതാ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ചെന്നൈ - ബേക്കറിയില്‍ ഭക്ഷണം കഴിച്ച ശേഷം ബില്ല് നല്‍കാതെ കടയുടമയെ ഭീഷണിപ്പെടുത്തിയ വനിതാ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.  തമിഴ്നാട്ടിലെ ചെങ്കല്‍പട്ട് ജില്ലയിലാണ് സംഭവം. ഗുഡുവാഞ്ചേരിയിലെ ഓള്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സബ് ഇന്‍സ്പെക്ടര്‍ വിജയലക്ഷ്മിയും മൂന്ന് മൂന്ന് കോണ്‍സ്റ്റബിള്‍മാരുമാണ് സസ്‌പെന്‍ഷനിലായത്. പൊലീസ് സ്റ്റേഷന് സമീപമുള്ള ഒരു ജ്യൂസ് കടയില്‍ എത്തിയ വനിതാ എസ് ഐ വിജയലക്ഷ്മിയും കൂടെയുണ്ടായിരുന്ന മൂന്ന് വനിതാ കോണ്‍സ്റ്റബിള്‍മാരും ബേക്കറിയില്‍ നിന്ന് ബ്രെഡും ഓംലെറ്റും ജ്യൂസും വാട്ടര്‍ ബോട്ടിലുകളും എടുത്തിരുന്നു. എന്നാല്‍, കടയുടമ പണം ആവശ്യപ്പെട്ടപ്പോള്‍ വിജയലക്ഷ്മിയും കൂട്ടരും പണം നല്‍കാന്‍ വിസമ്മതിച്ചു. തര്‍ക്കത്തിനൊടുവില്‍ കടയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് വനിതാ പോലീസുകാര്‍ ഭീഷണിപ്പെടുത്തി പോകുകയും ചെയ്തു. പിന്നീട് കടയുടമയായ മണിമംഗലം നല്‍കിയ പരാതിയില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും സംഭവം സത്യമാണെന്ന് കണ്ടെത്തിയതോടെ അന്വേഷണത്തെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ വിജയലക്ഷ്മിയെയും മറ്റ് മൂന്ന് കോണ്‍സ്റ്റബിള്‍മാരെയും താംബരം കമ്മീഷണര്‍ അമല്‍രാജ് സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. ഇവര്‍ക്കെതിരെ വിശദമായ അന്വേഷണം നടക്കുന്നുമുണ്ട്.

 

 

Latest News