തരൂര്‍ രാജ്യം വിടുമെന്ന് ദല്‍ഹി പോലീസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ന്യൂദല്‍ഹി- സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ നല്‍കിയ ജാമ്യാപേക്ഷ ദല്‍ഹി കോടതി ഇന്നു പരിഗണിക്കും. തരൂര്‍ രാജ്യം വിടാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടി ദല്‍ഹി പോലീസ് ഇന്നലെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് പ്രത്യേക ജഡ്ജി അരവിന്ദ് കുമാര്‍ ഇന്നത്തേക്കു മാറ്റിയത്. സുനന്ദ കേസില്‍ പോലീസ് പ്രതിസ്ഥാനത്ത് നിര്‍ത്തി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ചയാണ് തരൂര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.  
അഭിഭാഷകനായ വികാസ് പഹ്വ മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തന്നെ അറസ്റ്റ് ചെയ്യാതെ ദല്‍ഹി പോലീസ് അന്വേഷണം പൂര്‍ത്തിയാക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജാമ്യം  നല്‍കേണ്ടതാണെന്നാണ് ശശി തരൂര്‍ വാദിച്ചത്. അറസ്റ്റ് നടത്താതെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ സംരക്ഷണത്തിന് വേണ്ടിയാണ് മുന്‍കൂര്‍ ജാമ്യം തേടിയതെന്ന് തരൂരിന്റെ അഭിഭാഷകന്‍ പറഞ്ഞു. 
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ദല്‍ഹി കോടതിയില്‍ ഹാജരാകാനിരിക്കേയാണ് തരൂര്‍ ഹരജി നല്‍കിയത്. ഏഴിന് വിചാരണ കോടതിയില്‍ ഹാജരാകാനാണ് തരൂരിനോടു കോടതി നിര്‍ദേശിച്ചിരുന്നത്. സുനന്ദയുടെ മരണത്തില്‍ തരൂരിനെതിരെ, ആത്മഹത്യാ പ്രേരണാക്കുറ്റം, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കൊലപാതകമെന്ന നിലയില്‍ പോലീസ് കേസ് അന്വേഷിച്ചെങ്കിലും ഒടുവില്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു.
കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് തരൂരിനോട് ഈ മാസം ഏഴിന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചു.  ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടി തരൂര്‍ കോടതിയെ സമീപിച്ചത്.

Latest News