അനിശ്ചിതത്വത്തിനൊടുവില്‍ അരിക്കൊമ്പനെ കാട്ടില്‍ തുറന്നു വിട്ടു

കമ്പം (തമിഴ്‌നാട്) - മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ അരിക്കൊമ്പനെ കാട്ടില്‍ തുറന്നു വിട്ടു. കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലെ അപ്പര്‍ കോതയാര്‍ ഭാഗത്താണ് ആനയെ തുറന്നു വിട്ടത്. ഒരു രാത്രി മുഴുവന്‍ ആനയെ വന്യജീവികള്‍ക്കായുള്ള പ്രത്യേക വാഹനത്തില്‍ നിര്‍ത്തി നിരീക്ഷിച്ച ശേഷമാണ് അരിക്കൊമ്പനെ തുറന്നു വിട്ടത്. ആനയെ തുറന്നുവിട്ടതായി തമിഴ്‌നാട് മുഖ്യവനപാലകന്‍ ശ്രീനിവാസ് റെഡ്ഡി സ്ഥിരീകരിച്ചു. അരിക്കൊമ്പന്റെ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ കാട്ടിലേക്ക് വിടുന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാല്‍ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഇപ്പോള്‍ തമിഴ്‌നാട് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.
ജനവാസമേഖലയിലേക്കിറങ്ങിയ അരിക്കൊമ്പനെ തിങ്കളാഴ്ച പുലര്‍ച്ചെ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വെച്ച് തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വെയ്ക്കുകയായിരുന്നു. ആന വനത്തില്‍ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചതെന്ന് തമിഴ്നാട് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരിക്കൊമ്പന്‍. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലര്‍ച്ചെയോടെയാണ് ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ഇത് ആനയെ മുഴുവന്‍ സമയവും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്നാട് വനംവകുപ്പ് സംഘത്തിന്റെ ശ്രദ്ധയില്‍ പെടുകയും ആനയെ മയക്കുവെടി വെക്കുകയുമായിരുന്നു. അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂര്‍ എന്നീ മുനിസിപ്പാലിറ്റികളില്‍ നിരോധനാജ്ഞ പഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ 29 നാണ് ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാര്‍ റിസര്‍വ്വ് വനത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ കമ്പത്ത് ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും കമ്പം ടൗണിലൂടെ വിരണ്ട് ഓടുകയും ചെയതിരുന്നു. ഇതിനിടില്‍ സൈക്കിള്‍ യാത്രക്കാരനെ ആന ആക്രമിക്കുകയും ചെയ്തു. തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. ഇതോടെ ആനയെ മയക്കുവെടിവെച്ച് ഉള്‍ക്കാട്ടിലേക്ക് എത്തിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

 

Latest News