Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്വകാര്യവല്‍ക്കരണത്തിന് തുടക്കം

ജിദ്ദ - സൗദിയില്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് നിക്ഷേപ, സ്വകാര്യവല്‍ക്കരണ പദ്ധതിക്ക് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമാരംഭം കുറിച്ചു. ഫലപ്രദമായ കായിക വിനോദ മേഖല കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം.  ദേശീയ ടീമുകളുടെയും സ്‌പോര്‍ട്‌സ് ക്ലബ്ബുകളുടെയും കായിക താരങ്ങളുടെയും മികവിന് സഹായിക്കുംവിധം സ്‌പോര്‍ട്‌സ് മേഖലാ വികസനത്തിന് സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കാനും ശാക്തീകരിക്കാനും വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നു.
നിക്ഷേപ, സ്വകാര്യവല്‍ക്കരണ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ രണ്ടു പ്രധാന പദ്ധതികളാണ് അടങ്ങിയിരിക്കുന്നത്. ക്ലബ്ബുകളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനു പകരം സ്‌പോര്‍ട്‌സ് ക്ലബ്ബുകളില്‍ നിക്ഷേപം നടത്താന്‍ വന്‍കിട കമ്പനികളെയും വികസന ഏജന്‍സികളെയും അനുവദിക്കുന്നതാണ് ഇതില്‍ ഒന്ന്. ഈ വര്‍ഷം അവസാന പാദം മുതല്‍ ഏതാനും ക്ലബ്ബുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതാണ് രണ്ടാമത്തെ പദ്ധതി.
സുസ്ഥിര കായിക സമ്പദ്‌വ്യവസ്ഥ കൈവരിക്കുന്നതിന് സ്‌പോര്‍ട്‌സ് മേഖലയില്‍ നിക്ഷേപത്തിന് ഗുണനിലവാരമുള്ള അവസരങ്ങളും ആകര്‍ഷകമായ അന്തരീക്ഷവും സൃഷ്ടിക്കല്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകളില്‍ പ്രൊഫഷണലിസത്തിന്റെയും ഭരണപരവും സാമ്പത്തികവുമായ നിലവാരം ഉയര്‍ത്തല്‍, സ്‌പോര്‍ട്‌സ് ആരാധകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് ക്ലബ്ബുകളുടെ നിലവാരം ഉയര്‍ത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്യല്‍ എന്നീ മൂന്നു തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് ക്ലബ്ബ് നിക്ഷേപ, സ്വകാര്യവല്‍ക്കരണ പദ്ധതിയിലൂടെ ശ്രമിക്കുന്നത്.
2030 ഓടെ വിവിധ കായിക ഇനങ്ങളില്‍ ഗുണപരമായ കുതിപ്പ് നേടാനും പ്രാദേശിക, ആഗോള തലങ്ങളില്‍ അത്‌ലറ്റുകളുടെ ഒരു മികച്ച തലമുറയെ സൃഷ്ടിക്കാനും ക്ലബ്ബുകളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിലൂടെയും സ്വകാര്യവല്‍ക്കരണത്തിലൂടെയും പൊതുവെ ലക്ഷ്യമിടുന്നു. ലോകത്തെ ഏറ്റവും മികച്ച പത്തു ഫുട്‌ബോള്‍ ലീഗുകളുടെ പട്ടികയില്‍ ഇടം നേടാന്‍ സൗദി ലീഗിനെ പ്രാപ്തമാക്കുന്ന നിലക്ക് ഫുട്‌ബോള്‍ കളി വികസിപ്പിക്കാനും സൗദി പ്രൊഫഷണല്‍ ലീഗിന്റെ വാര്‍ഷിക വരുമാനം 45 കോടി റിയാലില്‍ നിന്ന് 180 കോടി റിയാലായി ഉയര്‍ത്താനും സൗദി പ്രൊഫഷണല്‍ ലീഗിന്റെ വിപണി മൂല്യം 300 കോടി റിയാലില്‍ നിന്ന് 800 കോടിയിലേറെ റിയാലായി ഉയര്‍ത്താനും പദ്ധതിയിലൂടെ ഉന്നമിടുന്നു.

 

Latest News