Sorry, you need to enable JavaScript to visit this website.

യുവതിയെ പീഡിപ്പിച്ച ശേഷം വായില്‍ തുണി  തിരുകി കെട്ടിത്തൂക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍ 

കോവളം- ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെ പീഡിപ്പിച്ച ശേഷം വായില്‍ തുണി തിരുകി കെട്ടിത്തൂക്കാന്‍ ശ്രമം. സംഭവമറിഞ്ഞെത്തിയ വിഴിഞ്ഞം പോലീസ് വാതില്‍ ചവിട്ടിത്തുറന്ന് യുവതിയെ രക്ഷപെടുത്തി. വിഴിഞ്ഞം പയറ്റുവിളയില്‍ ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ നരുവാമൂട് സ്വദേശി കരടി ഉണ്ണി എന്ന അനില്‍കുമാറിനെയാണ് (35) വിഴിഞ്ഞം എസ്.ഐ കെ.എല്‍. സമ്പത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പയറ്റുവിളയിലെ വാടക വീട്ടില്‍ ഇരുവരും ലിവിംഗ് ടുഗതറായി താമസിക്കുകയായിരുന്നു. പ്രതി കഞ്ചാവ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി ബന്ധം തുടരാന്‍ താത്പര്യമില്ലെന്നും പിരിയാമെന്നും പറഞ്ഞു. ഈ വൈരാഗ്യത്തില്‍ ആദ്യം യുവതിയെ മര്‍ദ്ദിച്ച ശേഷം പുറത്തുപോയ പ്രതി രാത്രി മടങ്ങി വന്ന് മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ശേഷം വായില്‍ തുണി തിരുകി ബെഡ് ഷീറ്റില്‍ കെട്ടി തൂക്കാന്‍ ശ്രമിച്ചെന്നും പോലീസ് പറഞ്ഞു.
ആദ്യം തോര്‍ത്ത് ഉപയോഗിച്ച് മുറുക്കിയപ്പോള്‍ ബോധം നഷ്ടപ്പെട്ട യുവതി വീണ്ടും അനങ്ങുന്നത് കണ്ടപ്പോള്‍ ചവിട്ടിയ ശേഷമാണ് ബെഡ് ഷീറ്റില്‍ കെട്ടി തൂക്കാന്‍ ശ്രമിച്ചത്. യുവതിയുടെ ആദ്യബന്ധത്തിലെ കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ അറിയിച്ചതനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്.
വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കയറിയപ്പോള്‍ പ്രതി യുവതിയെ ഫാനിന്റെ ക്ലാമ്പില്‍ കെട്ടിത്തൂക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും കൃത്യസമയത്ത് എത്തിയതിനാല്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാനായെന്നും എസ്.ഐ കെ.എല്‍. സമ്പത്ത് പറഞ്ഞു. അവശയായ യുവതിയെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും വേറെ വിവാഹം കഴിച്ചിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കൊലപാതകശ്രമ കേസില്‍ ജയിലില്‍ കഴിഞ്ഞശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയതെന്ന് പോലീസ് പറഞ്ഞു.


 

Latest News