റിയാദ്- സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയറിന് അയാട്ട കോഡ് ലഭിച്ചു. ആർ.എക്‌സ് എന്നാണ് കോഡ് എന്നും ലോകത്തെ മുൻനിര വിമാനക്കമ്പനികളിൽ റിയാദ് എയറിന് മഹനീയ സ്ഥാനമുണ്ടാകുമെന്നും കമ്പനി
വ്യക്തമാക്കി.
അയാട്ടയുടെ 79-ാമത് വാർഷിക പൊതുയോഗവും ഇസ്തംബൂളിൽ നടക്കുന്ന വേൾഡ് എയർ ട്രാൻസ്‌പോർട്ട് ഉച്ചകോടിയും നടക്കുന്നതിനിടെയാണ് കോഡ് അനുവദിച്ചത്. കമ്പനി സി.ഇ.ഒ ടോണി ഡഗ്ലസും മറ്റു പ്രതിനിധി സംഘങ്ങളും ഇസ്തംബൂളിലെ യോഗങ്ങളിൽ സംബന്ധിക്കുന്നുണ്ട്. റിയാദ് എയർ പ്രതിനിധികൾ ആദ്യമായാണ് ഇത്തരം യോഗങ്ങളിൽ സംബന്ധിക്കുന്നത്.
റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 2025 ഓടെ സർവീസുകൾ ആരംഭിക്കും. 2030 ഓടെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് അടക്കമുള്ള ഭൂഖണ്ഡങ്ങളിലെ 100 കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്താനാണ് പദ്ധതി. സൗദി ആതിഥ്യ മര്യാദയോടൊപ്പം ഡിജിറ്റൽ സേവനങ്ങളുടെ അസാധാരണ തലങ്ങൾ ഉപയോഗപ്പെടുത്തിയാണ് സർവീസ്. കമ്പനിയിൽ രണ്ടു ലക്ഷം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കും.