Sorry, you need to enable JavaScript to visit this website.

ഒഡീഷ ട്രെയിന്‍ അപകടം; മരണം 275 സ്ഥിരീകരിച്ചു: 88 പേരെ തിരിച്ചറിഞ്ഞു

ഭുവനേശ്വര്‍- ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 275 ആണെന്ന് ഒഡീഷ സര്‍ക്കാര്‍ വ്യക്തമാക്കി. കണക്കെടുത്തപ്പോള്‍ ചില മൃതദേഹങ്ങള്‍ രണ്ടുതവണ എണ്ണിയതാണ് മരണസംഖ്യ കൂടുതലാകാന്‍ കാരണമായതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. മരിച്ചവരില്‍ 88 പേരെ തിരിച്ചറിഞ്ഞതായും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു.

ഒഡീഷ മുഖ്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ടെലിഫോണില്‍ ചര്‍ച്ച ചെയ്തു. നിലവിലെ സാഹചര്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ച നവീന്‍ പട്‌നായിക് ചികിത്സയെക്കുറിച്ചും വിശദമാക്കി. 

ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും ജീവന്‍ രക്ഷിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പരമാവധി നിര്‍വഹിക്കുന്നുണ്ടെന്നും പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ ഡോക്ടര്‍മാരും വിദ്യാര്‍ഥികളും സാധാരണക്കാരും മുന്നോട്ടുവരുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. 

വിവിധ ആശുപത്രികളിലായി 1,175 പേരെയാണ് പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ 793 പേരെ ഇതിനകം ഡിസ്ചാര്‍ജ് ചെയ്തു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില തൃപ്തികരമാണെന്നും അദ്ദേഹം വിശദമാക്കി. നിലവില്‍ 382 യാത്രക്കാര്‍ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതിസന്ധി ഘട്ടത്തില്‍ വേഗത്തിലും കാര്യക്ഷമമായും പ്രവര്‍ത്തിച്ചതിന് പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞു. ആവശ്യമെങ്കില്‍ ഏത് തരത്തിലുള്ള സഹായവും നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗിലെ മാറ്റം മൂലമാണ് ഒഡീഷ അപകടമുണ്ടായതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു. റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിലാണ് മുഴുവന്‍ ശ്രദ്ധയുമെന്നും റയില്‍വേ മന്ത്രി പറഞ്ഞു.

Latest News