Sorry, you need to enable JavaScript to visit this website.

ട്രെയിൻ ദുരന്തത്തിൽ ലോക്കോ പൈലറ്റിന്റെ നിർണായക മൊഴി; 'ട്രെയിൻ നീങ്ങിയത് ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷം'

ഭുവനേശ്വർ - ഒഡീഷയിൽ ട്രെയിൻ ദുരന്തത്തിൽപെട്ട കൊറമാണ്ഡൽ ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ നിർണായക മൊഴി പുറത്ത്. പച്ച സിഗ്‌നൽ കണ്ട ശേഷമാണ് ട്രെയിൻ മുമ്പോട്ട് പോയതെന്നാണ് പരുക്കേറ്റ് ചികിത്സയിലുള്ള ലോക്കോ പൈലറ്റിന്റെ മൊഴി. ട്രെയിനിന്റെ വേഗത കൂട്ടിയിട്ടില്ലെന്നും മാർഗനിർദ്ദേശങ്ങൾ പലിച്ചാണ് മുന്നോട്ട് പോയതെന്നും അദ്ദേഹം റെയിൽവേയെ അറിയിച്ചു.
 എന്നാൽ, ട്രെയിന് ദുരന്തത്തിന് കാരണം ഇലക്ട്രോണിക് ഇന്റർ ലോക്കിംഗ് സംവിധാനത്തിലെ പിഴവാണെന്നാണ് റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചത്. ട്രെയിനിന്റെ റൂട്ട് നിശ്ചയിക്കൽ, പോയിന്റ് ഓപ്പറേഷൻ, ട്രാക്ക് നീക്കം അടക്കം സിഗ്‌നലിംഗുമായി ബന്ധപ്പെട്ട നിർണായക സംവിധാനമാണ് ഇലക്ട്രോണിക് ഇന്റർ ലോക്കിംഗ്. പോയിന്റ് ഓപ്പറേഷനിൽ ഗുരതര വീഴ്ച ഉണ്ടായതായി സൈറ്റ് ഇൻസ്‌പെക്ഷൻ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ട്രെയിനിന്റെ ദിശ നിർണയിക്കുന്ന പോയിന്റ് സംവിധാനത്തിലുണ്ടായ പാളിച്ചയാണ് കൊറമാണ്ഡൽ എക്‌സ്പ്രസ് മെയിൻ ലൈനിൽനിന്ന് ലൂപ്പ് ലൈനിലേക്ക് നീങ്ങാൻ കാരണമായത്. 130 കിലോമീറ്റർ വേഗതയിൽ മെയിനൻ ലൈനിലൂടെ മുന്നോട്ട് പോകേണ്ട ട്രെയിൻ ലൂപ്പ് ലൈനിലേക്ക് കടന്ന് ഗുഡ്‌സ് ട്രെയിനെ ഇടിച്ചാണ് വൻ ദുരന്തമുണ്ടായത്. റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ മുമ്പുള്ള ഡിസ്റ്റൻസ് സിഗ്‌നലും, സ്റ്റേഷനിലേക്ക് കയറും മുമ്പുള്ള ഹോം സിഗ്‌നലും പച്ചകത്തി കിടന്നതിനാൽ മുമ്പോട്ട് പോകുന്നതിൽ ലോക്കോ പൈലറ്റിനും ആശയക്കുഴപ്പമുണ്ടായില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
 രാജ്യത്തെ ഞെട്ടിച്ച ട്രെയിൻ ദുരന്തത്തിൽ മരണം ഇതിനകം 275 ആയിരിക്കുകയാണ്. ആയിരത്തിലേറെ പേർക്കാണ് പരുക്കേറ്റത്. ഇതിൽ 50 പേരുടെ നില  ഗുരുതരമായി തുടരുകയാണ്. 88 മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 

Latest News