Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഭിമന്യുവിന്റെ കൊലപാതകം: പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി- എസ്എഫ്‌ഐ നേതാവ് അഭിമന്യു കുത്തേറ്റു മരിച്ച കേസില്‍ ഒളിവിലുള്ള പ്രതികള്‍ വിദേശത്തേക്കു കടക്കാതിരിക്കാന്‍ പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും സര്‍ക്കുലര്‍ കൈമാറി. മുഖ്യ പ്രതിയും മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ എറണാകുളം വടുതല സ്വദേശി മുഹമ്മദ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു വേണ്ടിയാണു സെന്‍ട്രല്‍ പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇവര്‍ വിദേശത്തേക്കു കടന്നേക്കുമെന്ന സൂചനയെ തുടര്‍ന്നാണിത്. പ്രതികളില്‍ ചിലരുടെ വീടുകളില്‍ നടത്തിയ റെയ്ഡുകളില്‍ പാസ്‌പോര്‍ട്ടിന്റെ  പകര്‍പ്പുകള്‍ പിടിച്ചെടുത്തിരുന്നു. കൊച്ചി സിറ്റി പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്കായി ഇന്നലെയും തെരച്ചില്‍ തുടര്‍ന്നു. കേസില്‍ അറസ്റ്റിലായ എസ്ഡിപിഐ-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. രാത്രി വൈകി റിമാന്‍ഡ് ചെയ്തു. കോട്ടയം കങ്ങഴ പത്തനാട് ചിറയ്ക്കല്‍ ഹൗസില്‍ ബിലാല്‍ (19), ഫോര്‍ട്ട്‌കൊച്ചി കല്‍വത്തി പുതിയാണ്ടി ഹൗസില്‍ റിയാസ് (37), പത്തനംതിട്ട കുളത്തൂര്‍ നരക്കാത്തിനാംകുഴിയില്‍ ഹൗസില്‍ ഫാറൂഖ് (19) എന്നിവരാണു റിമാന്‍ഡിലായത്. അഭിമന്യുവിനെയും മറ്റു എസ്എഫ്‌ഐ പ്രവര്‍ത്തകരെയും മഹാരാജാസ് കോളേജിന് പിന്നിലെ ഗെയ്റ്റിന് സമീപം ആക്രമിച്ച സംഘത്തില്‍ പെട്ടവരാണു മൂവരും. ആക്രമണം നടന്നതിനു സമീപത്തു നിന്നു ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ മൂന്നു പേരുമുണ്ട്. പ്രതികളില്‍ നിന്ന് ആക്രമണത്തെ കുറിച്ചു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അതിനിടെ അഭിമന്യുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. നെഞ്ചില്‍ ആഴത്തിലേറ്റ കുത്താണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടതു നെഞ്ചിലേറ്റ ഒറ്റക്കുത്തില്‍ ഹൃദയം പിളര്‍ന്നാണ് അഭിമന്യു മരിച്ചത്. നാലു സെന്റിമീറ്റര്‍ വീതിയും കുറഞ്ഞത് ഏഴു സെന്റിമീറ്റര്‍ നീളവുമുള്ള മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ചാണ് നെഞ്ചില്‍ കുത്തിയിരിക്കുന്നത്. ഹൃദയത്തില്‍ ഒരു ചെറിയ സുഷിരം വീണാല്‍ പോലും ഒരു മിനിട്ടില്‍ രണ്ടു ലിറ്റര്‍ രക്തം ചോരും. ഇവിടെ കുത്തേറ്റ് ഹൃദയം നെടുകെ പിളര്‍ന്നിരുന്നു. കുത്തേറ്റു വീണ സ്ഥലത്തുനിന്ന് അഭിമന്യുവിന് പത്തുമീറ്റര്‍ അപ്പുറത്തേക്ക് ഓടാന്‍ കഴിഞ്ഞിരുന്നില്ല. കുത്തേറ്റയിടത്തു നിന്ന് കുറച്ചുമാറി റോഡിന്റെ വശത്തെ കാനയ്ക്ക് മുകളിലേക്ക് അഭിമന്യു കുഴഞ്ഞു വീണു.
നൂറു മീറ്റര്‍ മാത്രം അകലെയുള്ള ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഞരക്കമുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ഡോക്ടര്‍ പരിശോധിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മാരകമായ കുത്തേറ്റ് അഞ്ചു മിനിട്ടിനുള്ളില്‍ മരണം സംഭവിച്ചു. ഇക്കാര്യങ്ങള്‍ വിശദമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതികളായ രണ്ടു വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യാന്‍ കോളേജ് കൗണ്‍സില്‍ തീരുമാനിച്ചു.  മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ജെ ഐ മുഹമ്മദ്, ഈ അധ്യയന വര്‍ഷം പ്രവേശനം നേടിയ ഫാറൂഖ് അമാനി എന്നിവര്‍ക്കെതിരെയാണ് നടപടി. ഫാറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
 
 

Latest News