Sorry, you need to enable JavaScript to visit this website.

ചാലിയാറില്‍ സ്വര്‍ണം ഊറ്റുന്നവര്‍ക്ക് മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി

മലപ്പുറം- നിലമ്പൂര്‍ ചാലിയാര്‍ പുഴയുടെ മമ്പാട് കടവില്‍ സ്വര്‍ണം ഖനനം ചെയ്‌തെടുക്കാന്‍ ശ്രമമുണ്ടായെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ദുരന്തനിവാരണ വിദഗ്ധനും യു.എന്‍ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി.
പുഴയുടെ അടിത്തട്ടും അരികും കുഴിച്ചെടുത്ത് അവിടുത്തെ മണ്ണും മണലും അരിച്ച് അതിലെ സ്വര്‍ണ്ണത്തരികള്‍ മെര്‍ക്കുറിയില്‍ ലയിപ്പിച്ച് മെര്‍ക്കുറി ബാഷ്പീകരിച്ച് സ്വര്‍ണ്ണം ശുദ്ധീകരിച്ച് വില്‍ക്കുന്ന പരിപാടി കോംഗോയിലും കൊളംബിയയിലും ഒക്കെ കണ്ടിട്ടുണ്ടെന്നും അത്യന്തം അപകടമാണെന്നും അദ്ദേഹം പറയുന്നു.
മെര്‍ക്കുറി ഉപയോഗിച്ചുള്ള സ്വര്‍ണത്തിന്റെ ശുദ്ധീകരണം ആരോഗ്യത്തിന് ഏറെ ഹാനികരമാണെന്നും ഈ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ രോഗങ്ങള്‍ ഉണ്ടാകുമെന്നും അധികം ആയുസ്സ് ഉണ്ടാവുകയില്ലെന്നുമാണ് മുരളി തുമ്മാരുക്കുടി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ചാലിയാറിലെ സ്വര്‍ണ്ണം: അവനവന്‍ കുഴിക്കുന്ന കുഴികള്‍
ചാലിയാറിലെ പുഴയില്‍ സ്വര്‍ണ്ണം ഖനനം ചെയ്യുന്നവരുടെ ജനറേറ്ററും പന്പുമെല്ലാം പോലീസ് കണ്ടെത്തി എന്ന വാര്‍ത്ത എന്നെ അല്പം അതിശയിപ്പിച്ചു. കുറച്ചു പേടിപ്പിക്കുകയും ചെയ്തു.
പുഴയുടെ അടിത്തട്ടും അരികും കുഴിച്ചെടുത്ത് അവിടുത്തെ മണ്ണും മണലും അരിച്ച് അതിലെ സ്വര്‍ണ്ണത്തരികള്‍ മെര്‍ക്കുറിയില്‍ ലയിപ്പിച്ച് മെര്‍ക്കുറി ബാഷ്പീകരിച്ച് സ്വര്‍ണ്ണം ശുദ്ധീകരിച്ച് വില്‍ക്കുന്ന പരിപാടി ഞാന്‍ കോംഗോയിലും കൊളംബിയയിലും ഒക്കെ കണ്ടിട്ടുണ്ട്.
രണ്ടു കാര്യങ്ങളാണ് ഇതില്‍ കുഴപ്പമായിട്ടുള്ളത്.
ഒന്ന് മെര്‍ക്കുറി ഉപയോഗിച്ചുള്ള സ്വര്‍ണ്ണത്തിന്റെ ശുദ്ധീകരണം ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. ഈ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ രോഗങ്ങള്‍ ഉണ്ടാകും, അധികം ആയുസ്സ് ഉണ്ടാവുകയുമില്ല.
ഈ പ്രസ്ഥാനം മിക്കയിടത്തും നിയമവിരുദ്ധമാണ്, അതുകൊണ്ട് തന്നെ ലാഭം കൂടുതല്‍ ഉണ്ടായിത്തുടങ്ങിയാല്‍ ക്രിമിനല്‍ സംഘങ്ങള്‍ ഇടപെടും, പ്രദേശത്ത് അക്രമങ്ങള്‍ കൂടും. കൊളംബിയയില്‍ സ്വര്‍ണ്ണം ഉണ്ടെന്ന് കണ്ടെത്തുന്ന പ്രദേശത്തുള്ളവരെ ഇത്തരം ഗ്യാങ്ങുകള്‍ പേടിപ്പിച്ച് സ്വന്തം വീടുകളില്‍ നിന്നും ഓടിക്കുകയാണ് രീതി !
കേരളത്തെ പറ്റിയുള്ള എന്റെ ഏറ്റവും വലിയ ഒരു പേടി നമ്മുടെ നാട്ടിലുള്ള ചെമ്മണ്ണിലുള്ള സ്വര്‍ണ്ണം ലാഭകരമായി വേര്‍തിരിച്ചെടുക്കാന്‍ പറ്റുന്ന ഒരു സാങ്കേതിക വിദ്യ കണ്ടുപിടിക്കപ്പെടുന്നതാണ്. സാധാരണ ഗതിയില്‍ നമ്മുടെ മണ്ണില്‍ രത്‌നമോ, സ്വര്‍ണ്ണമോ, എണ്ണയോ, ഗ്യാസോ കണ്ടുപിടിച്ചാല്‍ സന്തോഷിക്കുകയാണ് വേണ്ടത്. പക്ഷെ ലോകത്ത് ഏറെ മൂല്യമുള്ള വസ്തുക്കള്‍ ഖനനം ചെയ്‌തെടുക്കുന്ന മിക്കവാറും പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരുടെ ആരോഗ്യം, സ്വത്ത്, ജീവന്‍, സ്വാതന്ത്ര്യം ഇതൊക്കെ പൊതുവെ കുറഞ്ഞുവരുന്നതായിട്ടാണ് പഠനങ്ങള്‍ കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊന്നും നമ്മുടെ മണ്ണില്‍ ഇല്ലാതിരിക്കുന്നതാണ് നല്ലത്.
നിയമവിരുദ്ധമായി ഖനനം ചെയ്യുന്നവരെ വിരട്ടി ഓടിക്കുന്നത് കൂടാതെ മെര്‍ക്കുറി ഉപയോഗിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെ പറ്റി അല്പം ബോധവല്‍ക്കരിക്കുന്നതും നന്നാകും.
ഒരു രാജ്യത്ത് രത്‌നമോ സ്വര്‍ണ്ണമോ കണ്ടുപിടിച്ചാല്‍ അവിടെ പിന്നെ നടക്കാനിടയുള്ള സംഘര്‍ഷ സാധ്യതയെപ്പറ്റി ഐക്യരാഷ്ട്രസഭയുടെ പഠനവുമുണ്ട്.

 

 

Latest News