ഒരു വര്‍ഷത്തിനിടെ അക്കൗണ്ടില്‍ 32 ലക്ഷം റിയാല്‍; വിദേശി ചതിച്ചതെന്ന് സൗദി വനിത

ദമാം - പണം വെളുപ്പിക്കല്‍, ബിനാമി ബിസിനസ് കേസില്‍ സൗദി വനിതക്കെതിരായ കുറ്റപത്രം പബ്ലിക്ക് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഒരു വര്‍ഷത്തിനിടെ അക്കൗണ്ടില്‍ 32,17,328 റിയാലിന്റെ നിക്ഷേപങ്ങള്‍ കണ്ടെത്തിയതാണ് പണം വെളുപ്പിക്കല്‍, ബിനാമി ബിസിനസ് കേസ് കണ്ടെത്തുന്നതിലേക്ക് നയിച്ചത്. ഇക്കാലയളവില്‍ ഇവരുടെ അക്കൗണ്ടില്‍ നിന്ന് 31,85,291 റിയാല്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഭൂരിഭാഗം നിക്ഷേപവും പണമായും സൗദി അറേബ്യക്കകത്തു നിന്നുള്ള ബാങ്ക് ട്രാന്‍സ്ഫര്‍ ആയുമാണ് ഇവരുടെ അക്കൗണ്ടില്‍ എത്തിയത്.
തന്റെ പേരിലുള്ള വ്യാപാര സ്ഥാപനത്തിന്റെ വകയായ പണമാണ് അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടതും പിന്‍വലിക്കപ്പെട്ടതുമെന്ന് സൗദി വനിത വാദിച്ചു. വിദേശിയാണ് സ്ഥാപനം നടത്തിയിരുന്നത്. സ്വന്തം നിലക്ക് ബിസിനസ് നടത്തുന്നതിന് വിദേശിക്ക് കൂട്ടുനിന്നതിന് തനിക്ക് പ്രതിമാസം ആയിരം റിയാല്‍ വീതമാണ് ലഭിച്ചിരുന്നത്. ഇത് പിന്നീട് മൂവായിരം റിയാലായി വര്‍ധിച്ചു. ഈ തുക പ്രതിമാസം പണമായി തനിക്ക് ലഭിച്ചിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ പേരില്‍ റിയാദില്‍ വിദേശി വ്യാപാര സ്ഥാപനം തുറക്കുകയായിരുന്നു. സ്ഥാപനത്തിന്റെ വാടകയും മറ്റും അടച്ചിരുന്നത് വിദേശി തന്നെയാണ്. സ്ഥാപനത്തിന്റെ പേരില്‍ നടത്തുന്ന പണമിടപാടുകളുടെ വിശദാംശങ്ങള്‍ വിദേശി തന്നെ അറിയിച്ചിരുന്നില്ല. പ്രതിമാസം ഇരുപതിനായിരം റിയാലില്‍ കൂടുതല്‍ സ്ഥാപനത്തിന് വരുമാനമില്ല എന്നാണ് താന്‍ കരുതിയിരുന്നത്. മാസത്തില്‍ രണ്ടര ലക്ഷത്തിലേറെ റിയാലിന്റെ വരുമാനം സ്ഥാപനമുണ്ടാക്കുന്നത് തനിക്കറിയില്ലായിരുന്നെന്നും ഇവര്‍ വാദിച്ചു.
സ്വന്തം നിലക്ക് വ്യാപാര സ്ഥാപനം നടത്തുന്നതിന് വിദേശിക്ക് കൂട്ടുനിന്ന സൗദി വനിത ബിനാമി ബിസിനസ് വിരുദ്ധ നിയമം ലംഘിച്ചതായും പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ആരോപിച്ചു. ബിനാമി ബിസിനസിലൂടെ സമ്പാദിച്ച പണം അനധികൃത രീതിയില്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് കൂട്ടുനിന്ന സൗദി വനിതക്ക് പണം വെളുപ്പിക്കലിലും പങ്കുള്ളതായി പബ്ലിക് പ്രോസിക്യൂഷന്‍ ഉന്നയിച്ചു. സൗദി വനിതക്ക് പത്തു വര്‍ഷം തടവും 50 ലക്ഷം റിയാല്‍ പിഴയും വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നിശ്ചിത കാലത്തേക്ക് വിദേശ യാത്ര നടത്തുന്നതില്‍ നിന്ന് പ്രതിക്ക് വിലക്കേര്‍പ്പെടുത്തണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിയുടെ അക്കൗണ്ടില്‍ കണ്ടെത്തിയ പണവും ബിനാമി സ്ഥാപനവും കണ്ടുകെട്ടണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
 

Latest News