ജാതി ഹിന്ദുക്കളുടെ അക്രമത്തില്‍ നാല് ദളിതുകള്‍ക്ക് പരിക്ക്, 35 ബൈക്കുകള്‍ തകര്‍ത്തു

മധുര-തമിഴ്‌നാട്ടിലെ മധുര ജില്ലയില്‍ പ്രാദേശിക ക്ഷേത്രോത്സവത്തിലുണ്ടായ അക്രമത്തില്‍ പട്ടികജാതിക്കാരായ നാലു പേര്‍ക്ക് പരിക്കേറ്റു.  അര്‍ദ്ധരാത്രി ഉയര്‍ന്ന ജാതിക്കാര്‍ നടത്തിയ ആക്രമണത്തില്‍ ഇവരുടെ വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന 35 ബൈക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും പോലീസ് പറഞ്ഞു.
മധുര ജില്ലയിലെ ഒത്തകടൈയിലെ പ്രശസ്തമായ തിരുമോഹൂര്‍ ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തിന്റെ ഭാഗമായി സംഘാടകര്‍ ആടല്‍ പാടല്‍ പരിപാടി നടത്തിയിരുന്നു. പ്രദര്‍ശനം പുരോഗമിക്കുന്നതിനിടെ പ്രദേശത്തെ പട്ടികജാതിക്കാരും ജാതി ഹിന്ദുക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി. മുതിര്‍ന്നവര്‍ ഇടപെട്ട് ഇരു ഗ്രൂപ്പുകളെയും സമാധാനിപ്പിച്ചിരുന്നു. പ്രശ്‌നം പരിഹരിച്ചതായാണ് കരുതിയിരുന്നത്.  
എന്നാല്‍ പരിപാടി അവസാനിച്ചപ്പോള്‍, മദ്യപിച്ചെത്തിയ  ജാതി ഹിന്ദുക്കള്‍, പട്ടികജാതി വിഭാഗക്കാര്‍ താമസിക്കുന്ന നൊണ്ടി സാമി ടെമ്പിള്‍ സ്ട്രീറ്റില്‍ വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. നിര്‍ത്തിയിട്ടിരുന്ന കാറിനുനേരെയും ആക്രമണം നടന്നു. താമസക്കാരില്‍ ചിലര്‍ വീടുകളില്‍ നിന്ന് ഇറങ്ങി ചോദ്യം ചെയ്തപ്പോള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മണിമുത്തു, സെന്തില്‍ കുമാര്‍, പളനി കുമാര്‍, മുത്തു കുമാര്‍ എന്നിവരെ  സായുധ സംഘം ആക്രമിച്ചു.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതായും സ്ഥലം സന്ദര്‍ശിച്ചതായും പോലീസ് സൂപ്രണ്ട് ആര്‍.ശിവപ്രസാദ് സംഭവസ്ഥലം പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് 13 പേരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. പ്രദേശത്ത് സമാധാനം ഉറപ്പുവരുത്താന്‍ പോലീസ് പിക്കറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തിരുമൊഹൂര്‍, ഒതക്കട എന്നിവിടങ്ങളില്‍ പോലീസ് പട്രോളിംഗും ഏര്‍പ്പെടുത്തി.

 

Latest News