Sorry, you need to enable JavaScript to visit this website.

ഹജ് ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു

കണ്ണൂര്‍ - അവനവന്റെ ഉള്ളിലേക്കുള്ള യാത്രകളായി ഹജ് തീര്‍ഥാടനത്തെ മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹജ് ക്യാമ്പിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അവനവനിലേക്കുള്ള യാത്രയാണ് ഓരോ തീര്‍ത്ഥാടനവും. എങ്കിലേ ആത്മവിമര്‍ശനവും മാനസികാവബോധത്തിന്റെ ഉയര്‍ച്ചയും സാധ്യമാവു. അതിനുള്ള ഉപാധിയായി തീര്‍ഥാടനങ്ങളെ മാറ്റി തീര്‍ക്കണം. - മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഹജ് തീര്‍ഥാടനം കണ്ണൂര്‍ വിമാനത്താവളത്തിന്റെ പുരോഗതിക്ക് മുതല്‍ക്കൂട്ടാവും. വടക്കെ മലബാറിലെ ഹജ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായ വിമാനത്താവളമാണ് കണ്ണൂര്‍. ആദ്യ ഘട്ടമാണിത്. വരും വര്‍ഷങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണം കൂടും. അതിനനുസരിച്ച് ഇവിടെ ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. ഒരു കോടി രൂപയാണ് കണ്ണൂരില്‍ ഹജ് തീര്‍ഥാടന ഒരുക്കങ്ങള്‍ക്കായി അനുവദിച്ചത്. കോഴിക്കോട് ഹജ് ഹൗസിനോട് ചേര്‍ന്ന് എട്ട് കോടി രൂപ ചെലവഴിച്ച് സ്ത്രീകള്‍ക്ക് മാത്രമായി 31000 ചതുരശ്ര അടിയില്‍ ഒരു പ്രത്യേക ബ്ലോക്ക് നിര്‍മ്മിച്ചു. സര്‍ക്കാറിന്റെ കരുതലിന്റെ ഭാഗമാണിത്. ഹജ് തീര്‍ഥാടനത്തില്‍ മാത്രമല്ല മറ്റെല്ലാ മേഖലയിലും സര്‍ക്കാറിന്റെ കരുതല്‍ സ്പര്‍ശം ഉണ്ട്. അത് ഇനിയും തുടരും. ന്യൂനപക്ഷ ക്ഷേമം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. പൊതുവായ വികസന പദ്ധതികള്‍ക്ക് പുറമെ ചില വിഭാഗങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കുമായി സവിശേഷമായ പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ജോസഫ് മുണ്ടശ്ശേരി  സ്‌കോളര്‍ഷിപ്പ്. ആറര കോടി രൂപയാണ് അതിനായി ഈ വര്‍ഷം വകയിരുത്തിയത്. കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷറന് ഓഹരി മൂലധനമായി 13 കോടി രൂപ വകയിരുത്തി. വഖഫ് ബോര്‍ഡിന്റെ അന്യാധീനപ്പെട്ട സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. വഖഫ് വസ്തുക്കളുടെ ഡിജിറ്റല്‍ സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കും. സര്‍ക്കാറിന്റെ ക്ഷേമ പ്രവൃത്തികള്‍ അനുഭവിക്കാത്ത ഒരാളും, ഒരു പ്രദേശവും ഉണ്ടാവരുത് എന്നതാണ് ലക്ഷ്യം-മുഖ്യമന്ത്രി പറഞ്ഞു. തീര്‍ഥാടകര്‍ക്കുള്ള ബോര്‍ഡിംഗ് പാസ് വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. തീര്‍ഥാടകനായ ഇരിട്ടി സ്വദേശി കെ.പി മുസ്തഫ ആദ്യ ബോര്‍ഡിങ്ങ് പാസ് ഏറ്റുവാങ്ങി.
നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു. തുറമുഖ, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മുഖ്യാതിഥിയായി. എം.പിമാരായ കെ.സുധാകരന്‍, ഡോ. വി. ശിവദാസന്‍, പി സന്തോഷ് കുമാര്‍, എം.എല്‍.എ മാരായ കെ.കെ.ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, മുഹമ്മദ് മുഹ്‌സിന്‍, അഡ്വ. പി ടി എ റഹീം, കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എ. പി.അബ്ദുള്ളക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എം അഹമ്മദ്, സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, ഹജ്ജ് കമ്മറ്റി എക്‌സിക്യൂട്ടീവ്  ഓഫീസര്‍ പി എം ഹമീദ്, ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത്, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി മിനി, സ്വാഗത സംഘം കണ്‍വീനര്‍ പി.പി.മുഹമ്മദ് റാഫി, കിയാല്‍ എം.ഡി ദിനേശ്കുമാര്‍, ജനപ്രതിനിധികള്‍, മത പണ്ഡിതര്‍, ഹജ്ജ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

 

Latest News