കൊച്ചി - എം.എസ്.എഫ് പ്രവർത്തകനായിരുന്ന കണ്ണൂരിലെ അരിയിൽ ഷുക്കൂർ വധക്കേസിൽ മാതാവ് ആതിഖയെക്കൂടി കേൾക്കണമെന്ന് സി.ബി.ഐ കോടതി. കേസിൽ തന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ഷുക്കൂറിന്റെ ഉമ്മ ആതിഖ സമർപ്പിച്ച ഹരജി കോടതി അംഗീകരിച്ചു.
കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി ജയരാജനും ടി.വി രാജേഷും നൽകിയ ഹരജിയിലാണ് ഷുക്കൂറിന്റെ മാതാവിനെക്കൂടി കേൾക്കുക. കുറ്റവിമുക്തരാക്കണമെന്ന പ്രതികളുടെ ആവശ്യത്തിൽ എതിർപ്പുണ്ടെന്ന് ആതിഖ അറിയിക്കുകയായിരുന്നു. കുറ്റപത്രത്തിന്റെ പകർപ്പ് മാതാവിന് നൽകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
2012 ഫെബ്രുവരി 20നാണ് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫ് പ്രവർത്തകനുമായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. കണ്ണപുരം കീഴറയിലെ വള്ളുവൻകടവിനടുത്ത് രണ്ടര മണിക്കൂറോളം സി.പി.എം ക്രിമിനലുകൾ ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം.