Sorry, you need to enable JavaScript to visit this website.

പ്ലസ് ടു സീറ്റിന്റെ കണക്കിൽ മന്ത്രിയും എം.എൽ.എയും നേർക്കുനേർ

എടപ്പാൾ- പ്ലസ് ടു സീറ്റിനെ ചൊല്ലി മന്ത്രിയും എം.എൽ.എയും നേർക്കുനേർ. മന്ത്രി വി. അബ്ദുറഹ്‌മാനും കുറുക്കോളി മൊയ്തീൻ എം.എൽ.എയും ആണ് നേർക്കുനേർ എത്തിയത്. സ്‌കൂൾ പ്രവേശനോത്സവത്തിൽ തുടങ്ങിയ ഇരുവരുടെയും അങ്കം മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഇപ്പോഴും തുടരുകയാണ്. ജില്ലയിലെ പ്ലസ് ടു സീറ്റുകളുടെ കണക്കുകൾ നിരത്തിയാണ് ഇരുവരും വാചക കസർത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ജില്ലയിൽ പത്താം ക്ലാസ് കഴിഞ്ഞ് ഉപരി പഠനത്തിന് യോഗ്യത നേടിയവരിൽ പതിനായിരത്തി എഴുപത്തിയഞ്ച് കുട്ടികൾക്ക് സീറ്റില്ലെന്നാണ് എം.എൽ.എയുടെ വെളിപ്പെടുത്തൽ. എന്നാൽ സർക്കാർ ഡാറ്റ പഠിക്കാതെയാണ് എം.എൽ.എയുടെ കണക്ക് എന്നാണ് മന്ത്രിയുടെ നിലപാട്. പ്ലസ് ടു പഠനത്തിന് ജില്ലയിൽ കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നും എം.എൽ.എ പറയുന്നു. ജില്ലയിൽ എസ്.എസ്.എൽ.സി കഴിഞ്ഞ യോഗ്യത നേടിയവരുടെ എണ്ണം 77830 ആണെന്ന് എം.എൽ.എ പറയുന്നു. സി.ബി.എസ്.ഇ പത്താംക്ലാസ് കഴിഞ്ഞെത്തിയ 3425 പേരും ചേർന്നാൽ 81255 പേർക്ക് തുടർ പഠനത്തിന് സീറ്റ് വേണം. എന്നാൽ ജില്ലയിൽ ഉള്ളത് 65906 പ്ലസ് വൺ സീറ്റുകൾ ആണ്. മലബാറിലെ ഉന്നത വിദ്യാഭ്യാസത്തിന് സീറ്റുകളുടെ കുറവ് പഠിക്കാൻ സർക്കാർ നിയോഗിച്ച കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് എന്തുകൊണ്ടാണ് സർക്കാർ പുറത്തു വിടാത്തത് എന്നാണ് എം.എൽ.എയുടെ ചോദ്യം. എസ്.എസ്.എൽ.സി കഴിഞ്ഞ ഒരു കുട്ടിക്ക് പോലും ഉപരിപഠനം തടസ്സമാകാത്ത വിധം സർക്കാർ സീറ്റുകൾ അനുവദിച്ചിട്ടുണ്ട് എന്നാണ് മന്ത്രിയും പറയുന്നത്. ഇരുവരും പരസ്പരം വിഴുപ്പലക്കൽ തുടരുകയാണ്. തിരൂരിലെ പൊതു പരിപാടിയിൽ അധ്യക്ഷ പ്രസംഗത്തിൽ കുരുക്കൊളി മൊയ്തീൻ എം.എൽ.എ നടത്തിയ പരാമർശത്തെ തുടർന്ന് പ്രസ്താവനകളുടെ വേലിയേറ്റമാണ് ഇരുവരും തുടർന്നുകൊണ്ടിരിക്കുന്നത്.
 

Latest News