വാഹനാപകട കേസില്‍ ആറു മാസം സൗദിയില്‍ കുടുങ്ങിയ ഖത്തര്‍ പ്രവാസി മടങ്ങി

നൂറുല്‍ അമീനെ ഖുലൈസ് കെ.എം.സി.സി പ്രവർത്തകർ യാത്രയാക്കുന്നു.

ഖുലൈസ്-വാഹനാപകടത്തെ തുടര്‍ന്ന് ആറു മാസത്തോളം സൗദിയില്‍ കുടുങ്ങിയ ഖത്തര്‍ പ്രവാസി ദോഹയിലേക്ക് മടങ്ങി. ഹയാ കാര്‍ഡില്‍ ഖത്തറില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി നൂറുല്‍ അമീനാണ് നിയമക്കുരുക്കിലായി ആറു മാസം സൗദിയില്‍ നില്‍ക്കേണ്ടി വന്നത്.
ഭാര്യയോടും സഹോദരന്‍ മുഹമ്മദ് സമീറിനോടുമൊപ്പം ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്കുള്ള യാത്രയില്‍ വാഹനം അപകടത്തില്‍പെട്ട് സഹോദരന്‍ മുഹമ്മദ് സമീര്‍ മരിച്ചിരുന്നു. ഖുലൈസിന്റെ സമീപ പ്രദേശത്തുണ്ടായ അപകടത്തില്‍ ഖുലൈസ് കെ എം സി സിയുടെ സഹായത്തെടെ   മുഹമ്മദ് സമീറിന്റെ മരണാന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മക്കയില്‍ മറവ് ചെയ്തു. സൗദിയില്‍ നിന്ന് തിരിച്ചു പോകാനൊരുങ്ങിയ നൂറുല്‍ അമീന് വാഹന അപകടവുമായി ബന്ധപെട്ട കേസ് തടസ്സമായി.   
സൗദിയില്‍നിന്ന് കൊണ്ട് കേസ് നടത്താനുള്ള അറിവോ ഭാഷാ പരിജ്ഞാനമോ താമസ സൗകര്യമോ ഇല്ലാത്ത സഹചര്യത്തില്‍ ഖുലൈസ് കെ.എം.സി.സി സഹായത്തിനെത്തി. സീനിയര്‍ നേതാവ് ഇബ്രാഹീം വന്നേരിയും ഭാര്യയും ജിദ്ദ കെ.എം.സി.സി വൈസ് പ്രസിഡന്റുമായ സലീന ഇബ്രാഹീമും സംരക്ഷണ തണല്‍ ഒരുക്കിയത്.
കോടതിയുമായും ട്രാഫിക് പോലീസുമായും ഗവര്‍ണറേറ്റുമായും ബന്ധപ്പെട്ട്  നിയമ തടസ്സം നീക്കുകയായിരുന്നു. ഷാഫി മലപ്പുറം,റഷീദ് എറണാകുളം, ഷുക്കൂര്‍ ഫറോക്ക്,മുസ്തഫ കാസര്‍കോട്,നാസര്‍ ഓജര്‍,ആരിഫ് പഴയകത്ത്  തുടങ്ങിയര്‍ സഹായവുമായി രംഗത്തുണ്ടായിരുന്നു.

 

Latest News