മലപ്പുറത്ത് ലോകകപ്പ് കണ്ട് മടങ്ങിയ 13 കാരന് പീഡനം; പ്രതിക്ക് 10 വര്‍ഷം കഠിന തടവ്

മഞ്ചേരി-പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 40 കാരനെ മഞ്ചേരി പോക്സോ അതിവേഗ കോടതി പത്തു വര്‍ഷം കഠിന തടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.  വെട്ടത്തൂര്‍ മല്ലശേരി കൃഷ്ണന്‍കുട്ടിയെയാണ് ജഡ്ജി എ.എം അഷ്റഫ് ശിക്ഷിച്ചത്. 2018 ജൂണ്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.  ലോകകപ്പ് ഫുട്ബോള്‍ മത്സരം ടിവിയില്‍ കണ്ടു രാത്രി 7.15ന് വീട്ടിലേക്ക് മടങ്ങവെ  വെട്ടത്തൂരിലെ ഇടവഴിയില്‍ വെച്ച്  കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കുകയായിരുന്നു.  സ്‌കൂളിനു പുതുതായി നിര്‍മിക്കുന്ന ക്ലാസ്മുറിയില്‍ വച്ച് 2018 മേയ് 10ന് കുട്ടിയെ പ്രതി പീഡിപ്പിച്ചതായും  പരാതിയുണ്ട്.  ഇന്ത്യന്‍ ശിക്ഷാ നിയമം 377 വകുപ്പ് പ്രകാരം പ്രകൃതി വിരുദ്ധ പീഡനത്തിന് പത്തു വര്‍ഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്,  പോക്സോ വകുപ്പ് പ്രകാരം മൂന്നു വര്‍ഷം തടവ്, 25000 രുപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.  തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.  പിഴയൊടുക്കുന്നപക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 11 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.   15 രേഖകള്‍ ഹാജരാക്കി.  

 

 

Latest News