അഞ്ചു വൈദികര്‍ ബലാത്സംഗം ചെയ്തുവെന്ന് വീട്ടമ്മയുടെ മൊഴി

പത്തനംതിട്ട- ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ചുവൈദികര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന വീട്ടമ്മയുടെ മൊഴി. തന്റെ ഭാര്യയെ കുമ്പസാര രഹസ്യം ഉപയോഗിച്ച് അഞ്ച് വൈദികര്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് െ്രെകംബ്രാഞ്ചിന്റെ പുതിയ നീക്കം. തിരുവല്ലാക്കാരിയായ വീട്ടമ്മയെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ ലൈംഗികമായി ഉപയോഗിച്ചുവെന്ന് കാണിച്ച് വീട്ടമ്മയുടെ ഭര്‍ത്താവ് മൂന്ന് ഭദ്രാസന മെത്രാപ്പോലീത്തമാര്‍ക്കും കാതോലിക്കാ ബാവയ്ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ മെത്രാപ്പോലീത്തമാര്‍ ഇത്ര ഗുരുതരമായ കുറ്റം നടന്നുവെന്ന് അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ സംഭവം മൂടിവെച്ചിരിക്കുകയായിരുന്നു. അതിന് ശേഷം സഭ ഒരു കമ്മീഷനെ വെച്ച് ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങി. പക്ഷേ അപ്പോഴും കുറ്റാരോപിതരായ വൈദികരെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയായിരുന്നു സഭാനേതൃത്വം. മുഖ്യധാര മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഇക്കാര്യം സജീവ ചര്‍ച്ചയാക്കിയതോടെ മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വൈദികര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതോടൊപ്പം തന്നെ കേന്ദ്ര വനിതാ കമ്മീഷനും സംസ്ഥാന പോലീസിനോട് ഈ കേസ് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതോടെ സമ്മര്‍ദ്ദത്തിലായ സംസ്ഥാന പോലീസും സര്‍ക്കാരും കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെടുകയായിരുന്നു. ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വീട്ടമ്മയുടെ ഭര്‍ത്താവില്‍നിന്ന് മൊഴിയെടുക്കുകയും തൊട്ട് പിറ്റേദിവസം വീട്ടമ്മയില്‍നിന്ന് മൊഴിയെടുക്കുകയുമായിരുന്നു. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗത്തിന് കേസെടുക്കാനാണ് ഇപ്പോള്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് അഞ്ച് വൈദികര്‍ കേസില്‍ പ്രതിയാകുന്നത്.

Latest News