Sorry, you need to enable JavaScript to visit this website.

ഫിക്കി മിഡില്‍ ഈസ്റ്റ് ചെയര്‍മാനായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എം. ഡി അദീബ് അഹമ്മദിനെ നിയമിച്ചു

കൊച്ചി- ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദിനെ മിഡില്‍ ഈസ്റ്റ് കൗണ്‍സിലില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാനായി നിയമിച്ചു. ദല്‍ഹിയില്‍ നടന്ന ഫിക്കി മിഡില്‍ ഈസ്റ്റ് കൗണ്‍സിലിന്റെ ആറാമത്തെ യോഗത്തിലാണ് അദീബ് അഹമ്മദിനെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.

യോഗത്തില്‍ ഫിക്കി സെക്രട്ടറി ജനറല്‍ ശൈലേഷ് പതക്, സീനിയര്‍ ഡയറക്ടറും ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, സൗത്ത് ഏഷ്യ റീജിയന്‍ ഹെഡുമായ ഗൗതം ഘോഷ്, ജോയിന്റ് ഡയറക്ടറും ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, സൗത്ത് ഏഷ്യ ഹെഡുമായ ദീപ്തി പന്ത് തുടങ്ങിയവരും പങ്കെടുത്തു. 
തുടര്‍ന്ന് നടന്ന യോഗത്തില്‍ ഇരുമേഖലകളിലെയും വ്യാവസായിക രംഗത്ത് വര്‍ധിച്ചുവരുന്ന നിക്ഷേപ അവസരങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ആസൂത്രണവും അത് നടപ്പിലാക്കുന്നതിനായി ബിസിനസ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ള രാജ്യത്തിന്റെ അംബാസഡര്‍മാരെ കണ്ടെത്തുകയും ചെയ്തു.

സാമ്പത്തിക സേവന രംഗത്തും  ഹോസ്പിറ്റാലിറ്റി  ബിസിനസ്് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ സംരംഭകനാണ് അദീബ് അഹമ്മദ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന് മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ഏഷ്യ- പസഫിക് മേഖലകളിലെ പത്തോളം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.

ഇന്ത്യയില്‍ എന്‍. ബി. എഫ്. സി രംഗത്ത് ലുലു ഫിന്‍സെര്‍വ്, ക്രോസ്- ബോര്‍ഡര്‍ പേയ്മെന്റ് കമ്പനിയായ ലുലു ഫോറെക്സ് എന്നിവയുള്‍പ്പെടെ 40 നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. കൂടാതെ ആഡംബര ഹോസ്പിറ്റാലിറ്റി രംഗത്തും സജീവമാണ്. നിരവധി വര്‍ഷങ്ങളായി ഇന്ത്യന്‍ വ്യാവസായ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന അദീബ് അഹമ്മദ്  ജി. സി. സി രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള  വ്യാവസായിക സാമൂഹിക ബന്ധം മെച്ചപ്പെടുത്താന്‍ സജീവമായി പിന്തുണയും നല്‍കി വരുന്നുണ്ട്.

ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ ചെയര്‍മാന്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഒവൈസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഉച്ചകോടി സ്വാഗതം ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലെ ഡെവലപ്മെന്റ് പാര്‍ട്ണര്‍ഷിപ്പ് ജോയിന്റ് സെക്രട്ടറി സതീഷ് ശിവനും ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ എന്നിവരും പങ്കെടുത്ത ചര്‍ച്ചയും നടന്നു. അതോടൊപ്പം ഒമാനിലെ ഓയില്‍ സാധ്യതകളെക്കുറിച്ചുള്ള സെമിനാറും നടത്തി.

ഇന്ത്യന്‍ വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയും ജി സി സി രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം സമീപകാലത്ത് 150 ബില്യണ്‍ ഡോളറിനെ മറികടന്ന് പുതിയ ഉയരങ്ങള്‍ കൈവരിച്ചതായാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 10 ശതമാനത്തിലധികം ജി. സി. സി രാജ്യങ്ങള്‍ ഏറ്റെടുത്തതോടെ ഇന്ത്യന്‍ കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനമായി ഉയരുകയും ചെയ്തു. കൂടാതെ, ജി. സി. സിയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി മൊത്തം ഇറക്കുമതി അളവിന്റെ 18 ശതമാനത്തിലധികവുമായി മാറി.

ഇന്ത്യയും വിവിധ ജി. സി. സി രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ ഫിക്കി മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ വ്യാപാരം വര്‍ധിപ്പിക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ നടത്തുന്ന വേദിയാണ്.
 
കഴിഞ്ഞ 12 മാസങ്ങളില്‍, വിവിധ മേഖലകളിലെ പരസ്പര സഹകരണം പര്യവേക്ഷണം ചെയ്യുന്നതിനായി യു. എ. ഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികളുമായും ബിസിനസ് ചേംബറുമായും കൗണ്‍സില്‍ നിരവധി പരിപാടികളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്.

Latest News