Sorry, you need to enable JavaScript to visit this website.

500 രൂപ കള്ളനോട്ടുകളുടെ എണ്ണത്തില്‍  വന്‍ വര്‍ധനവ്-റിസര്‍വ് ബാങ്ക് 

മുംബൈ-രാജ്യത്തത് 2000 നോട്ടുകളേക്കാള്‍ കൂടുതല്‍ വ്യാജ 500 രൂപ നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിംഗ് സംവിധാനം വഴി കണ്ടെത്തിയ വ്യാജ 500 രൂപ നോട്ടുകളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14.6% വര്‍ധിച്ചാതായി ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 79,669 കള്ളനോട്ടുകള്‍ കണ്ടെത്തിയപ്പോള്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ 91,110 വ്യാജ 500 രൂപ നോട്ടുകള്‍ കണ്ടെത്തി. 
കഴിഞ്ഞ ദിവസമാണ് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്നത്. 2000 നോട്ടുകളേക്കാള്‍ കൂടുതല്‍ വ്യാജ 500 രൂപ നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2000 രൂപയുടെ വ്യാജ നോട്ടുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ 13,604 നോട്ടുകളില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 9,806 ആയി കുറഞ്ഞു. അതായത് 27.9 ശതമാനത്തിന്റെ കുറവ്.
10, 100 രൂപയുടെ കള്ളനോട്ടുകള്‍ യഥാക്രമം 11.6%, 14.7% വും കുറഞ്ഞു. 2022-23 കാലയളവില്‍ ബാങ്കിംഗ് മേഖലയില്‍ കണ്ടെത്തിയ മൊത്തം വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ (എഫ്ഐസിഎന്‍) 4.6 ശതമാനം റിസര്‍വ് ബാങ്കിലും 95.4 ശതമാനം മറ്റ് ബാങ്കുകളിലുമാണ് തിരിച്ചറിഞ്ഞത്. 78,699 വ്യാജ 100 രൂപ നോട്ടുകളും 27,258 വ്യാജ 200 രൂപ നോട്ടുകളും സമാന വര്‍ഷത്തില്‍ സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക രംഗത്ത്, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ശക്തമായ വീണ്ടെടുക്കല്‍ പ്രകടിപ്പിച്ചുവെന്നും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News