കാസർകോട്- എടുക്കുന്ന തൊഴിലിന് അർഹമായ വേതനം ലഭിക്കാത്തവരാണ് സ്‌കൂൾ പാചക തൊഴിലാളികളെന്നും ചെയ്യുന്ന ജോലിക്ക് സർക്കാർ കൃത്യമായ വേതനം നൽകണമെന്നും എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. സ്‌കൂൾ പാചക തൊഴിലാളി യൂനിയൻ എ.ഐ.ടി.യു.സി കാസർകോട്് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂൾ പാചക തൊഴിലാളികളുടെ വിരമിക്കൽ പദ്ധതി സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്നും തൊഴിലാളികൾക്ക് ആരോഗ്യ കാർഡും വാക്‌സിനും സൗജന്യമായി നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ പതാക ഉയർത്തി. രവീന്ദ്രൻ മാണിയാട്ട് രക്തസാക്ഷി പ്രമേയവും കിഷോർ കെ.ടി. അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ. ചന്ദ്രശേഖരൻ, പി.പി. സിമി, രേവതി ബി, ഷൈനി കുട്ടപ്പൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി. മുരളി, ജില്ലാ സെക്രട്ടറി കെ.വി. കൃഷ്ണൻ, പ്രസിഡന്റ് ടി. കൃഷ്ണൻ, സി.പി.ഐ ജില്ല സെക്രട്ടറി സി.പി. ബാബു, യൂനിയൻ സംസ്ഥാന സെക്രട്ടറി പി.ജി. മോഹനൻ, പ്രസിഡന്റ് കെ.കെ. ജയറാം, സംസ്ഥാന കമ്മിറ്റി അംഗം വിനീത എന്നിവർ സംസാരിച്ചു.
പ്രസിഡന്റായി കെ. ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ്മാരായി ദുർശ്ശേശ്വരി, കുഞ്ഞിക്കണ്ണൻ, പി.പി. സിമി, സെക്രട്ടറിയായി മുകേഷ് ബാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറിമാരായി കിഷോർ. കെ.ടി, ശൈലജ ഷെട്ടി, രേവതി. ബി എന്നിവരെയും തെരഞ്ഞെടുത്തു.