ബ്രിട്ടന്റെ സ്ഥാനം നാലിൽ നിന്ന് 28 ലേക്ക്
ലണ്ടൻ- ലോകത്തിലെ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്‌സർലൻഡിന് പ്രഥമ സ്ഥാനം. തൊഴിലില്ലായ്മ കണക്കുകൾ, പണപ്പെരുപ്പം, ബാങ്ക് വായ്പാ നിരക്കുകൾ തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് 160 രാജ്യങ്ങൾ അടങ്ങുന്ന പട്ടിക ഹാൻകെ പുറത്ത് വിട്ടത്.
സ്വിറ്റ്‌സർലൻഡ് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ്. ഉയർന്ന ആയുർദൈർഘ്യം, പ്രശംസിക്കപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം, സുസ്ഥിരമായ സമ്പദ്വ്യവസ്ഥ എന്നിവയാൽ പേരുകേട്ട രാജ്യമാണ് ഇത്. കുവൈത്ത് രണ്ടാം സ്ഥാനവും അയർലൻഡ് മൂന്നാം സ്ഥാനവും ജപ്പാൻ നാലാം സ്ഥാനവും നേടി. എന്നാൽ രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടന്റെ സ്ഥാനം പിന്നോട്ടടിച്ചു. നാലിൽ നിന്ന് 28 ലേയ്ക്ക് ആണ് വീഴ്ച. 2021 ൽ നാലാം സ്ഥാനത്തായിരുന്നു ബ്രിട്ടൻ.
യുകെയിൽ 16 വയസ്സിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 2021 ജനുവരിയിൽ 4.9 ശതമാനമായിരുന്നു. ഇത് 2022 ൽ 3.7 ശതമാനമായി കുറഞ്ഞു. നിലവിൽ 2023 ൽ 3.9 ശതമാനമായി കൂടിയതാണ് പട്ടികയിൽ യുകെയുടെ സ്ഥാനം പിറകിലാകാൻ കാരണം. യുകെയുടെ സ്ഥാനം പട്ടികയിൽ കുറഞ്ഞപ്പോൾ അമേരിക്ക 55 ൽ നിന്ന് ബ്രിട്ടനെ മറികടന്ന് 24 ലേക്ക് കുതിച്ചു. ഇതിന് ഏറ്റവും പ്രധാന ഘടകമായത് തൊഴിലില്ലായ്മയാണ്. ഏപ്രിലിലെ കണക്കുകൾ പ്രകാരം തൊഴിലില്ലായ്മ നേരിടുന്ന അമേരിക്കക്കാരുടെ എണ്ണം വെറും 3.4 ശതമാനം മാത്രമാണ്.
യുകെയിലെ ജീവിതം ദുസ്സഹമാക്കുന്നത് പണപ്പെരുപ്പമാണ്.പണപ്പെരുപ്പം 10 ശതമാനത്തിനടുത്താണ് ഇപ്പോഴും. രണ്ടു വർഷം നീണ്ടുനിൽക്കുന്ന കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധിയുടെ പകുതി ദൂരം മാത്രമാണ് ഇതുവരെ ബ്രിട്ടീഷുകാർ സഞ്ചരിച്ചതെന്നു ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു.