ജിദ്ദ- പ്ലസ് ടു പരീക്ഷയിൽ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ജിദ്ദയിലെ സ്ട്രീം ടോപ്പർ (കൊമേഴ്‌സ്) ആയി ഉന്നത വിജയം നേടിയ ഹാത്തിം അലിയെ മസ്ജിദ് അബൂബക്കർ സിദ്ദീഖ് ഖുർആൻ ലേണിംഗ് സ്‌കൂൾ (ക്യു.എൽ.എസ്) പഠിതാക്കൾ അനുമോദിച്ചു. ക്യു.എൽ.എസ് ക്ലാസിലെ സ്ഥിരം പഠിതാവായിരുന്നു ഹാത്തിം അലി.
ആധുനിക കാലഘട്ടത്തിൽ ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ കുട്ടികൾക്ക് മതവിദ്യാഭ്യാസവും നിർബന്ധമായും നൽകേണ്ടതുണ്ടെന്നും അതിനായി രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ക്യു.എൽ.എസ് ഇൻസ്ട്രക്റ്റർ മൗലവി ലിയാഖത്തലി ഖാൻ ഉദ്‌ബോധിപ്പിച്ചു. ലക്ഷ്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ വിശുദ്ധ ഖുർആൻ പഠിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ടതുണ്ടെന്നും അനുമോദന യോഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.
എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅക്ക് ശേഷം ശറഫിയയിലെ മസ്ജിദ് അബൂബക്കർ സിദ്ദീഖിന്റെ ഒന്നാം നിലയിൽ ഖുതുബയുടെ മലയാള വിവർത്തനവും ഖുർആൻ പഠനക്ലാസും നടന്നുവരുന്നുണ്ടെന്നും ജീവിത തിരക്കുകൾക്കിടയിൽ ആഴ്ചയിൽ ഒരു മണിക്കൂർ സമയമെങ്കിലും ഇതിനായി നാം മാറ്റിവെക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
പരിപാടിക്ക് ഇസ്്‌ലാഹി സെന്റർ ദഅവാ വിഭാഗം കൺവീനർ അബ്ദുറഹ്മാൻ ഫാറൂഖി, ക്ലാസ് ലീഡർ ഇബ്രാഹീം കണ്ണൂർ, മൻസൂർ പൊന്നാനി, നവാസ് നിലമ്പൂർ എന്നിവർ നേതൃത്വം നൽകി.
ഉപരിപഠനത്തിനായി നാട്ടിൽ പോയ ഹാത്തിമിന് വേണ്ടി പിതാവ് എൻ.ടി. ഷമീർ ഉപഹാരം സ്വീകരിച്ചു.