കൊൽക്കത്ത - പശ്ചിമ ബംഗാളിലെ കോൺഗ്രസിന്റെ ഏക എം.എൽ.എയായ ബെയ്‌റോൺ ബിശ്വാസ് എന്ന ബീഡി ബാരൺ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) ചേർന്നു. ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ഞെട്ടിക്കുന്ന വിജയമാണ് ബിശ്വാസ് തൃണമൂൽ സ്ഥാനാർത്ഥിക്കെതിരെ നേടിയിരുന്നത്.
ബംഗാളിൽ ബി.ജെ.പിക്കെതിരെ പോരാടാൻ തൃണമൂൽ കോൺഗ്രസിന് മാത്രമേ കഴിയൂവെന്ന് തോന്നിയതിനാലാണ് ബിശ്വാസ് പാർട്ടിയിൽ ചേർന്നതെന്ന് ടി.എം.സി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞു.
സാഗർദിഗി സീറ്റിൽ തൃണമൂലിന്റെ ദേബാശിഷ് ബാനർജിക്കെതിരെ 22,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബെയ്‌റോൺ ബിശ്വാസ് വിജയക്കൊടിപ്പാറിച്ചത്. ഉപതെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റിലെ ഈ പരാജയത്തെ തുടർന്ന് കോൺഗ്രസിനും സി.പി.എമ്മിനുമെതിരെ ബംഗാൾ മുഖ്യമന്ത്രിയും ടി.എം.സി നേതാവുമായ മമത ബാനർജി അന്ന് അതിരൂക്ഷമായ വിമർശം തൊടുത്തിരുന്നു.