കോട്ടയം - പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതിയും യുവതിയുടെ ഭർത്താവുമായ ഷിനോ മാത്യു ചികിത്സയ്ക്കിടെ മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ നാലോടെയായിരുന്നു അന്ത്യം.
ഭാര്യയുടെ കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ച നിലയിലാണ് ഷിനോ മാത്യുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. മണർകാട് മാലത്തെ വീട്ടിൽ വച്ച് ഈ മാസം 19നായിരുന്നു ഭാര്യയെ ദാരുണമായി വെട്ടിക്കൊന്നത്.
പങ്കാളികളെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിന് നിർബന്ധിക്കുന്നുവെന്ന് പരാതിപ്പെതിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഷിനോ മാത്യു മാരകവിഷം കഴിച്ച് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് മരണമുണ്ടായത്.
ചോദ്യംചെയ്യലിൽ പോളോണിയ എന്ന വിഷം കഴിച്ചതായാണ് ഷിനോ മാത്യു പോലീസിന് മൊഴി നൽകിയത്. വിശദമായ അന്വേഷണത്തിൽ ഇതൊരു രാസവസ്തുവാണെന്ന് കണ്ടെത്തി. എന്നാലിത് വ്യക്തികൾക്ക് നേരിട്ട് വാങ്ങാൻ കഴിയില്ല. ഓൺലൈൻ വഴി വാങ്ങിയെന്നാണ് ഷിനോ പറഞ്ഞതെന്ന് പോലീസ് പ്രതികരിച്ചു.