Sorry, you need to enable JavaScript to visit this website.

പട്ടാപ്പകൽ കത്തി കാട്ടി, മുളകുപൊടി വിതറി വീട്ടുകാരെ കാഴ്ചക്കാരാക്കി അക്രമിസംഘം 35 ലക്ഷം രൂപ കവർന്നു, യുവാവിന് പരുക്ക്

കൊല്ലം - വീട്ടിനുള്ളിൽ കയറി യുവാവിനെ കെട്ടിയിട്ട് അക്രമിസംഘം 35 ലക്ഷം രൂപ കവർന്നു. കൊല്ലം ജില്ലയിലെ അഞ്ചൽ കൈപ്പള്ളി സ്വദേശി സിബിൻഷായെ പട്ടാപ്പകൽ വീട്ടിൽ കെട്ടിയിട്ടാണ് നാൽവർസംഘം കവർച്ച നടത്തിയത്. 
 വീട്ടിനുള്ളിൽ പണമുണ്ടെന്ന് അറിഞ്ഞ് നടത്തിയ കവർച്ചയാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സിബിൻഷായുടെ പിതാവ് നസീർ പളളിയിൽ പോയ സമയത്ത് നാലംഗ സംഘം വീട്ടിനുള്ളിൽ കയറുകയായിരുന്നു. തുടർന്ന് യുവാവിനെ കെട്ടിയിട്ടശേഷം മുളകുപൊടി വിതറി കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി അലമാരയിൽ സൂക്ഷിച്ച 35 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.
 പിതാവിന്റെ വ്യാപാര സ്ഥാപന വിൽപ്പനയുമായി ബന്ധപ്പെട്ട് കിട്ടിയ 35 ലക്ഷം രൂപയാണ് മോഷ്ടാക്കൾ കവർന്നത്. വീട്ടിൽ സിബിൻ ഷായും മാതാവും അയൽവാസിയായ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നപ്പോഴാണ് അക്രമിസംഘം കവർച്ച നടത്തിയത്. മോഷ്ടാക്കൾ സിബിൻഷായുടെ ഇരുകൈകളിലും കത്തികൊണ്ട് വരഞ്ഞു മുറിവേൽപ്പിച്ചിട്ടുമുണ്ട്.
 പുനലൂർ ഡിവൈ.എസ്.പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി പരിശോധന നടത്തി. വീട്ടുകാരുടെ വിശദമായ മൊഴിയും രേഖപ്പെടുത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ച് കേസ് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. 

Latest News