Sorry, you need to enable JavaScript to visit this website.

'ഇന്ത്യയുടെ പുത്രിമാരെ തെരുവിൽ വലിച്ചിഴക്കുന്നു, ഇതാണോ ആ ഇന്ത്യ!'; ഗുസ്തി താരങ്ങൾക്കെതിരായ നടപടിയിൽ സി.കെ വിനീത്

ന്യൂഡൽഹി - ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ബി.ജെ.പി എം.പിയും ഇന്ത്യൻ റെസ്ലിംഗ് ഫെഡറേഷൻ തലവനുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കായിക താരങ്ങളുടെ സമരത്തിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്‌സിലൂടെ ഇന്ത്യൻ ഫുട്ബാൾ മൈതാനങ്ങളിൽ നിറഞ്ഞുനിന്ന മുൻ മലയാളി താരം സി.കെ വിനീത് രംഗത്ത്.
 അന്താരാഷ്ട്ര വേദികളിൽ അഭിമാനപൂർവം ദേശീയ പതാക വീശിയ ഇന്ത്യയുടെ പുത്രിമാരെ ഇപ്പോൾ അതേ പതാകയുമായി തെരുവിൽ വലിച്ചിഴക്കപ്പെടുകയാണെന്ന് സി.കെ വിനീത് കുറ്റപ്പെടുത്തി.
'ഇത് അവസാനിക്കുമെന്ന് കരുതി ഞാൻ ഒരുപാട് ദിവസം ഒരു കാഴ്ചക്കാരനായി നോക്കി നിന്നു. എന്നാൽ ഇന്നത്തെ ചിത്രം എന്റെ ഉള്ളിൽ കൊണ്ടു. അന്താരാഷ്ട്ര വേദികളിൽ അഭിമാനത്തോടെ നമ്മുടെ പതാക വീശിയ ഇന്ത്യയുടെ വീര പുത്രിമാരാണിവർ. എന്നാൽ, ഇപ്പോൾ അതേ പതാകയുമായി അവർ തെരുവിലൂടെ വലിച്ചിഴക്കപ്പെടുകയാണെന്ന്..' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഗുസ്തി താരങ്ങളുടെ ആരോപണം ക്രിമിനൽ പശ്ചാത്തലമുള്ള ഒരു മനുഷ്യനെതിരെയാണ്. അദ്ദേഹം ഭരണകക്ഷിയിലെ ഒരു എം.പിയായതിനാൽ അധികാരവുമുണ്ട്. കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പ്രതിഷേധങ്ങളെ ബലമായി നിശബ്ദരാക്കുകയും അവരെ വേദനിപ്പിക്കുകയും ഒപ്പം നിൽക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതാണോ നിങ്ങൾ കാണുന്ന പരിഹാരം? ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ എങ്ങനെയാണ് ഈ അവസ്ഥയിൽ എത്തിയത്? ഇതാണോ നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇന്ത്യ? നമ്മുടെ എല്ലാവരുടെയും മേലാണ് ഈ നാണക്കേട്'- വിനീത് വ്യക്തമാക്കി.
 ഗുസ്തി താരങ്ങൾക്കെതിരായ പോലീസ് ഭരണകൂട ക്രൂരതയെ പരസ്യമായി അപലപിക്കാൻ പലരും അറച്ചുനിൽക്കുമ്പോഴാണ് വിനീതിന്റെ ശക്തമായ തുറന്നുപറച്ചിൽ. വരും ദിവസങ്ങളിൽ ലൈംഗിക പീഡകനെതിരേ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി കൂടുതൽ പേർക്ക് രംഗത്തുവരാനും ബഹുജന പ്രക്ഷോഭത്തിന് കരുത്തുപകരാനും കൂടുതൽ ഇടപെടലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗുസ്തി താരങ്ങളെ പിന്തുണക്കുന്നവർ.


 

Latest News