ന്യൂദൽഹി- വംശീയ കലാപം രൂക്ഷമായ മണിപ്പുർ സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും മണിപ്പുർ പോലീസിന്റെ കമാൻഡോകൾ നാൽപതോളം ഭീകരരെ വധിച്ചതായി മുഖ്യമന്ത്രി ബിരേൻ സിംഗ്. ഞായറാഴ്ച എട്ട് മണിക്കൂറിലേറെയായി കമാൻഡോകൾ കലാപകാരികളെ നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭീകരർ എം-16, എകെ-47 തോക്കുകളും സ്നൈപ്പർ തോക്കുകളും സിവിലിയന്മാർക്ക് നേരെ ഉപയോഗിക്കുന്നുണ്ടെന്നും പല ഗ്രാമങ്ങളിലും അവർ വീടുകൾ കത്തിച്ചുവെന്നും കമാൻഡോകൾ പറഞ്ഞു. സൈന്യത്തിന്റെയും മറ്റ് സുരക്ഷാ സേനയുടെയും സഹായത്തോടെ കലാപകാരികൾക്കെതിരെ ശക്തമായ നടപടി ആരംഭിച്ചുവെന്നും 40 ഓളം ഭീകരർ വെടിയേറ്റ് മരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭീകരർ നിരായുധരായ സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും മണിപ്പൂരിനെ ശിഥിലമാക്കാൻ ശ്രമിക്കുന്ന സായുധ ഭീകരരും കേന്ദ്രത്തിന്റെ സഹായത്തോടെയുള്ള സംസ്ഥാന സർക്കാരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും ബിരേൻ സിംഗ് പറഞ്ഞു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഇംഫാൽ താഴ്വരയിലും പരിസരത്തുമുള്ള സെക്മായി, സുഗ്നു, കുംബി, ഫയെങ്, സെറോ എന്നീ പ്രദേശങ്ങളിൽ വിമതർ ഒരേസമയം ആക്രമണം നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ പ്രദേശങ്ങളിൽ വെടിവെപ്പ് നടക്കുന്നതായും നിരവധി മൃതദേഹങ്ങൾ തെരുവിൽ കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ബിഷെൻപൂരിലെ ചന്ദോൻപോക്പിയിൽ ഒന്നിലധികം വെടിയുണ്ടകളേറ്റ കർഷകനായ ഖുമാന്തെം കെന്നഡി (27) കൊല്ലപ്പെട്ടു. കെന്നഡിക്ക് ഭാര്യയും കൈക്കുഞ്ഞും ഉണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇംഫാൽ താഴ്വരയുടെ പ്രാന്തപ്രദേശത്ത് സിവിലിയന്മാർക്ക് നേരെ രൂക്ഷമായ ആക്രമണങ്ങളാണ് നടക്കുന്നത്. ആസൂത്രിതമായ ആക്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ മണിപ്പൂർ സന്ദർശിക്കും. ശാന്തവും സമാധാനവും നിലനിർത്താനും സാധാരണ നില കൊണ്ടുവരാൻ പ്രവർത്തിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.
സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ സംസ്ഥാനത്തെത്തി. മണിപ്പൂരിൽ 25 ദിവസത്തിലേറെയായി ഇന്റർനെറ്റ് ലഭ്യമല്ല.