ശബരിമല റോപ് വേ: സര്‍വെ പൂര്‍ത്തിയായി

പത്തനംതിട്ട- പമ്പയില്‍നിന്നു ശബരിമലയിലേക്ക് റോപ് വേ നിര്‍മ്മിക്കുന്നതിനുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. കഴിഞ്ഞ 19 ന് ആണ് സര്‍വേ ആരംഭിച്ചത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ചരക്ക്‌നീക്കം അപകടരഹിതവും സുഗമവുമാക്കുന്നതിനാണ് മുഖ്യ പ്രാധാന്യം. ആംബുലന്‍സ് സേവനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പമ്പ ഹില്‍ടോപ്പില്‍നിന്നു മാളികപ്പുറം പോലീസ് ബാരക്കിന് സമീപം വരെയാണ് റോപ് വേ നിര്‍മ്മിക്കുക. 2.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോപ് വേ ആംബുലന്‍സ് സര്‍വീസ് കൂടി നടത്തേണ്ടതിനാല്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നിര്‍മ്മാണം നടത്തുക. മരങ്ങള്‍ മുറിക്കുന്നത് പരമാവധി ഒഴിവാക്കി 40 മീറ്റര്‍ ഉയരത്തില്‍ റോപ് വേ പൂര്‍ത്തിയാക്കാന്‍, 150 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം വനം വകുപ്പിന് ചിന്നക്കനാലില്‍ ഭൂമി ലഭ്യമാക്കി കഴിഞ്ഞു. 24 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കരാര്‍ എടുത്ത കൊല്‍ക്കത്ത ആസ്ഥാനമായുള്ള ദാമോദര്‍ കേബിള്‍ കാര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനി അധികൃതര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 40 കേബിള്‍ കാറുകള്‍ സര്‍വീസ് നടത്താനാവുമെന്നാണ് കരുതുന്നത്. പമ്പയില്‍ നിന്നു ഇപ്പോള്‍ ട്രാക്ടര്‍ വഴിയാണ് ചരക്ക് നീക്കം നടത്തുന്നത്. ഇതിന് ചെലവാകുന്ന ഭാരിച്ച തുക ദേവസ്വം ബോര്‍ഡിന് ലാഭിക്കാനാവും.

 

Latest News