Sorry, you need to enable JavaScript to visit this website.

നൈജീരിയയിൽ തടഞ്ഞുവെച്ച കപ്പൽ വിട്ടയച്ചു, കപ്പലിൽ മൂന്നു മലയാളികൾ

കൊച്ചി- നൈജീരിയയിൽ തടവിലുണ്ടായിരുന്ന എണ്ണക്കപ്പൽ എം.ടി ഹീറോയിക് ഇഡുനിവിനെയും നാവികരെയും മോചിപ്പിച്ചു. കപ്പലും നാവികരും നൈജീരിയയിലെ ബോണി തുറമുഖത്ത്‌നിന്ന് പുറപ്പെട്ടു. മൂന്നു മലയാളികൾ അടക്കം 16 ഇന്ത്യക്കാരുണ്ട് ഈ കപ്പലിൽ. ആകെ 26 ജീവനക്കാരാണ് ഉള്ളത്. 
ഇന്നലെ(ശനി)വൈകുന്നേരത്തോടെ ജീവനക്കാർക്ക് പാസ്‌പോർട്ട് തിരികെ ലഭിച്ചു. കപ്പലിന്റെ മോചനം സംബന്ധിച്ച് നേരത്തെ തന്നെ ധാരണയായിരുന്നു. എന്നാൽ പാസ്‌പോർട്ട് ലഭിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയിലേക്കാണ് കപ്പൽ തുടർന്ന് യാത്ര ചെയ്യുക. പത്തു ദിവസത്തിനകം ദക്ഷിണാഫ്രിക്കയിലെത്തും. അതിന് ശേഷം ഇന്ത്യയിലേക്ക് തിരിക്കും. ചീഫ് ഓഫീസർ വയനാട് സ്വദശി സനു ജോസ്, നാവിഗേറ്റിംഗ് ഓഫീസർ കൊല്ലം സ്വദേശി വി.വിജിത്, കൊച്ചി സ്വദേശി മിൽട്ടൺ ഡിക്കോത്ത് എന്നിവരാണ് കപ്പലിലെ മലയാളികൾ. പത്തു മാസം മുമ്പാണ് കപ്പൽ ക്രൂഡ് ഓയിൽ കള്ളക്കടത്ത് ആരോപിച്ച് നൈജീരിയൻ അധികൃതർ തടഞ്ഞുവെച്ചത്. നൈജീരിയൻ കോടതിയുടെ ഉത്തരവ് പ്രകാരമാണ് കപ്പൽ വിട്ടയക്കാൻ തീരുമാനിച്ചത്.
 

Latest News