Sorry, you need to enable JavaScript to visit this website.

ഒരുമയുടെ സന്ദേശം പകര്‍ന്ന് കാന്തപുരം-കാതോലിക്ക ബാവ ചര്‍ച്ച

കോഴിക്കോട്- കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും ഓര്‍ത്തോഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയും കൂടിക്കാഴ്ച്ച നടത്തി. കാരന്തൂര്‍ മര്‍കസില്‍ നടന്ന കൂടിക്കാഴ്ചയില്‍ നിലവിലെ സാമൂഹ്യ സാഹചര്യത്തെയും ഇരു സമുദായങ്ങള്‍ക്കിടയില്‍ ശക്തിപ്പെടേണ്ട സൗഹാര്‍ദത്തെയും കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. വ്യത്യസ്ത സാമുദായിക പശ്ചാത്തലത്തില്‍ നിന്നുള്ളവരുടെ കൂടിക്കാഴ്കകള്‍ സമൂഹത്തിന് ഒരുമയുടെ സന്ദേശം നല്‍കുമെന്ന് ഇരുനേതാക്കളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ തടയിടാന്‍ എല്ലാവരും രംഗത്തിറങ്ങണം. പലപ്പോഴും പരസ്പരം തെറ്റിദ്ധരിപ്പിച്ച് തമ്മിലടിപ്പിക്കാനാണ് ശ്രമങ്ങളുണ്ടാവുന്നത്. സോഷ്യല്‍ മീഡിയയിലും മറ്റും ഇതിനായി നിരന്തര ശ്രമങ്ങള്‍ ഉണ്ടാവുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞ് സാമുദായിക ഐക്യത്തിനും നാടിന്റെ സ്വസ്ഥതക്കുംവേണ്ടി ഏവരും നിലകൊള്ളണം. മതങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലും പരസ്പരം അറിയാന്‍ സംവിധാനങ്ങളില്ല എന്നത് പല തെറ്റിദ്ധാരണകളും വിശ്വാസികള്‍ക്കിടയില്‍ ഉണ്ടാക്കുന്നു. ഈ അറിവില്ലായ്മയാണ് തത്പര കക്ഷികള്‍ മുതലെടുക്കുന്നതും. അതിനാല്‍ പരസ്പരം അറിയാനും സന്ദേശങ്ങള്‍ കൈമാറാനുമുള്ള വേദികള്‍ ഒരുക്കുന്നതിന് ഇരു സമുദായങ്ങള്‍ക്കുമിടയില്‍ സംവിധാനമുണ്ടാക്കും. പരസ്പര സ്‌നേഹത്തിനും സാഹോദര്യത്തിനും ഭംഗം വരുത്തുന്ന ചര്‍ച്ചകളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ എല്ലാ വിഭാഗങ്ങളും തയ്യാറാകണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

നമ്മുടെ സമൂഹത്തില്‍ മദ്യത്തിന്റെയും ലഹരിയുടെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമാവുന്നുണ്ട്. സമീപകാലത്ത് കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളുടെയെല്ലാം പ്രധാന പ്രേരകം ലഹരിയാണ്. വിദ്യാര്‍ഥികള്‍ പോലും മാരക ലഹരികള്‍ക്ക് അടിമപ്പെടുന്നു. ലഹരിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ബോധവത്കരിക്കാന്‍ സംവിധാനങ്ങളുണ്ടാക്കും. ലഹരി എന്ന വിപത്തിനെ തുരത്താന്‍ അടിയന്തരമായി ഇടപെടേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിനെ ഉണര്‍ത്തും. മദ്യ, ലഹരി നിരോധനത്തിനും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശക്തമായ ശിക്ഷകള്‍ നല്‍കാനും അധികാരികള്‍ ഇടപെടണം. ഉന്നത വിഭ്യാഭ്യാസ മേഖലയില്‍ ഇരു സമുദായങ്ങള്‍ക്കുമുള്ള സംവിധാനങ്ങള്‍ പരസ്പരം ഉപയോഗപ്പെടുത്തുന്നതിനും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും പൊതു ഇടങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പരസ്പര സഹൃദം നിലനിര്‍ത്തുന്നതിന് ക്രിയാത്മകമായ വേദികള്‍ പ്രോത്സാഹിപ്പിക്കും. നാടിന്റെ പൂര്‍വ്വകാല സഹോദര്യ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് മഹല്ല്, ഇടവക സംവിധാനങ്ങളിലൂടെ സമുദായങ്ങള്‍ക്കിടയില്‍ സന്ദേശങ്ങള്‍ എത്തിക്കും. നാടിന്റെയും സമൂഹത്തിന്റെയും, പുരോഗതിക്ക് ആവശ്യമായ മേഖലകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള ഇടങ്ങള്‍ കണ്ടെത്തും. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഐക്യവും നന്മയും കൂടുതല്‍ സജീവമാക്കാന്‍ വിവിധ ഉദ്യമങ്ങള്‍ക്ക് തുടക്കമിടുമെന്നും ഇരുവരും പ്രസ്താവിച്ചു.

വര്‍ഗീയതക്കെതിരെ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തീവ്രവാദത്തിനെതിരെ കാന്തപുരം സ്വീകരിച്ച നിലപാടുകള്‍ പ്രശംസിക്കപ്പെടേണ്ടതാണെന്ന് കതോലിക്കാ ബാവയും ന്യൂനപക്ഷങ്ങള്‍ടയില്‍ ധ്രുവീകരണമുണ്ടാക്കുന്ന പ്രവണതക്കെതിരെ കാതോലിക്ക ബാവ നടത്തിയ ഇടപെടലുകള്‍ ഏറെ ഗുണം ചെയ്‌തെന്ന് കാന്തപുരവും പറഞ്ഞു. കൂടിക്കാഴ്ചയില്‍ സുന്നിയുവജന സംഘം സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, മര്‍കസ് പ്രൊ ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കെയര്‍ &ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാദര്‍ താമസ് കുര്യന്‍ മരോട്ടിപ്പുഴ, ജിതിന്‍ മാത്യു ഫിലിപ്പ് സംബന്ധിച്ചു.

 

Latest News